ദേശീയപാത 66-ലെ ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏറ്റവും വലിയ പാലമായ വരാപ്പുഴ പാലം ഗതാഗതത്തിനായി തുറന്നു
Ernakulam , 09 ഏപ്രില് (H.S.) ദേശീയപാത 66-ലെ ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏറ്റവും വലിയ പാലമായ വരാപ്പുഴ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ഇതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില് പരിഹാരമായിരിക്കുകയാണ്. എന്നാല
Assembly election


Ernakulam , 09 ഏപ്രില് (H.S.)

ദേശീയപാത 66-ലെ ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏറ്റവും വലിയ പാലമായ വരാപ്പുഴ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ.

ഇതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില് പരിഹാരമായിരിക്കുകയാണ്. എന്നാല് പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ കാത്തിരിക്കുന്ന 26 കിലോമീറ്റർ ഇടനാഴി ആറുവരിപ്പാതയാക്കാനുള്ള പദ്ധതിക്ക് വീണ്ടും കാലതാമസമുണ്ടായിയിട്ടുണ്ട്.

എൻഎച്ച്എഐ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി 2026 ഓഗസ്റ്റില് നിന്ന് ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. 1618 കോടി രൂപയുടെ ഈ പദ്ധതി വൈകിയാണ് പുരോഗമിക്കുന്നത്. നേരത്തെ സമയപരിധി 2025 ഡിസംബറായിരുന്നു. മണ്ണ് നികത്താനുള്ള ചുവന്ന മണ്ണിന്റെ ക്ഷാമം ഒരു വർഷത്തോളം നിർമ്മാണത്തെ സ്തംഭിപ്പിച്ചു, തുടർന്നാണ് ഈ വർഷം ഓഗസ്റ്റിലേക്ക് സമയപരിധി നീട്ടിയത്. അതിന് ശേഷമാണ് പരിഹാരമുണ്ടായത്.

ഷിപ്പിംഗ് ചാനലില് നിന്ന് നീക്കിയ മണ്ണ് ഉപയോഗിക്കാൻ കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി ധാരണയിലെത്തി പ്രശ്നം പരിഹരിച്ചു. കാല്നടയാത്രക്കാർക്കുള്ള അടിപ്പാതകള് ഉള്പ്പെടെ പുതിയ അടിസ്ഥാന സൗകര്യങ്ങള് കൂട്ടിച്ചേർത്തതും സമയപരിധി നീളാൻ കാരണമായി. ആറുവരിപ്പാതയുടെ ഭാഗമായി ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളും നിർമ്മാണത്തിലാണ്. കോട്ടപ്പുറത്തും മൂത്തകുന്നത്തുമുള്ള പാലങ്ങളൊഴികെ മറ്റെല്ലാം പൂർത്തിയായി.

100 കോടി ചെലവില്, 1026 മീറ്റർ നീളമുള്ള വരാപ്പുഴ പാലം 604 ദിവസത്തിനുള്ളില് പൂർത്തിയാക്കിയത് നേട്ടമായാണ് കാണുന്നത്. പെരിയാർ നദിക്ക് കുറുകെ 26 സ്പാനുകളുള്ള ഇത് സന്തുലിത കാന്റിലിവർ ഘടനയാണ്. മധ്യഭാഗത്തെ 120 മീറ്റർ സ്പാൻ, യാനങ്ങള്ക്ക് തടസമില്ലാതെ കടന്നുപോകാൻ ഉയരം ഉറപ്പാക്കുന്നു. 50 മീറ്ററിലധികം സ്പാനുകള്ക്ക് ഉപയോഗിക്കുന്ന കാന്റിലിവർ രീതിയില്, തൂണുകളില് നിന്ന് പുറത്തേക്ക് ഭാഗങ്ങള് നിർമ്മിച്ച് സന്തുലിതാവസ്ഥ നിലനിർത്തുന്നു.

എതിർഭാഗങ്ങള് മധ്യത്തില് ചേരുമ്പോള് ഘടന പൂർണമാകും. ഈ രീതി നീളമുള്ള മധ്യഭാഗത്തെ സ്പാൻ സാധ്യമാക്കി താഴെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നു. കൊച്ചി വാട്ടർ മെട്രോ, സംസ്ഥാന ജലഗതാഗത വകുപ്പ് യാനങ്ങള്, പ്രാദേശിക ഫെറികള് എന്നിവ ഈ ഭാഗം ഉപയോഗിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

പാലത്തിന്റെ നിർമ്മാണം മൂന്ന് മാസം മുൻപേ പൂർത്തിയായിട്ടും, നിലവിലെ റോഡിനേക്കാള് മൂന്ന് മീറ്റർ താഴെയുള്ള 1400 മീറ്റർ അനുബന്ധ റോഡുകളുടെ പണി തീരാത്തതിനാല് ഇത് തുറന്നുകൊടുത്തിരുന്നില്ല.

പഴയ വരാപ്പുഴ പാലം നിലനിർത്തി പുതിയ മൂന്നുവരിപ്പാതയോടൊപ്പം പ്രവർത്തിക്കാൻ എൻഎച്ച്എഐ നവീകരിക്കും.

നിലവിലുള്ള അനുബന്ധ റോഡുകള് പൊളിച്ച ശേഷം പഴയ പാലത്തിനായി പുതിയവ നിർമ്മിക്കും. മെയ് മാസത്തില് തുറക്കാൻ നിശ്ചയിച്ചിരുന്ന പാലം, നിർമ്മാണ സൈറ്റിലെ അപകടങ്ങളും രൂക്ഷമായ ഗതാഗതക്കുരുക്കും കാരണം നേരത്തെ തുറന്ന് കൊടുക്കുകയായിരുന്നു. ഇനി ആറുവരി ഇടനാഴിയുടെ പ്രവർത്തനം കൂടി കഴിഞ്ഞാല് മാത്രമേ മേഖലയില് ആഗ്രഹിച്ചത് പോലെയുള്ള ഗതാഗത സൗകര്യങ്ങള് മെച്ചപ്പെടുകയുള്ളൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News