അറുപത് ശതമാനം കടന്ന് കേരളത്തിലെ പോളിങ്ങ്; മൂന്നുമണി വരെ 62.71 ശതമാനം
Thiruvanathapuram, 09 ഏപ്രില്‍ (H.S.) കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്ങ് തുടരുന്നു. 60 ശതമാനം കടന്ന് പോളിങ് ശതമാനം കുതിക്കുകയാണ്. മൂന്നു മണിവരെ 62.71 ശതമാനമാണ് പോളിങ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും കനത്ത് പോള
election


Thiruvanathapuram, 09 ഏപ്രില്‍ (H.S.)

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്ങ് തുടരുന്നു. 60 ശതമാനം കടന്ന് പോളിങ് ശതമാനം കുതിക്കുകയാണ്. മൂന്നു മണിവരെ 62.71 ശതമാനമാണ് പോളിങ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും കനത്ത് പോളിങ്ങാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 45 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു. കനത്ത ചൂടിനെ വകവെക്കാതെ അതിരാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് മിക്ക പോളിങ് ബൂത്തുകളിലും കാണപ്പെടുന്നത്.

ഇത്തവണ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 80 ശതമാനത്തിന് മുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിവിധ കലാപരിപാടികളും ഘോഷയാത്രകളും കമ്മീഷന്‍ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ പ്രചരണം നടത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഈ മികച്ച് പ്രതികരണം. ഇത് ആര്‍ക്ക് അനുകൂലമാകും എന്നാണ് ഇനി അറിയേണ്ടത്.

തിരിഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ചെറിയ രീതിയില്‍ സംഘര്‍ഷങ്ങളും കള്ളവോട്ട് ആരോപണങ്ങളും ഉയരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ വി കുഞ്ഞികൃഷ്ണനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തന്റെ പരാജയം ഉറപ്പാക്കാന്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നു എന്നാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം. നേരിട്ട് അറിയാവുന്നവര്‍ നടത്തിയ ഇത്തരം നീക്കളെ തടഞ്ഞിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കുന്നുണ്ടെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കാസര്‍കോട് തൃക്കരിപ്പൂര്‍ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആള്‍ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാരിയര്‍ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും മറ്റ് ഏജന്റുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റ് പിടിയില്‍. യുഡിഎഫ് സ്ഥാനാര്‍ഥി കെ.നീലകണ്ഠന്റെ ചീഫ് ഏജന്റ് ബി.എം. ജമാലിനെയാണ് ബേക്കല്‍ ഇസ്‌ലാമിക് എഎല്‍പി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വച്ച് പൊലീസ് പിടികൂടിയത്. ഇദ്ദേഹം അഭിഭാഷകനാണ്. ചീഫ് ഏജന്റിന്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു. അറസ്റ്റുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ പിന്നീടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. തൃപ്പുണ്ണിത്തുറയിലും കള്ളവോട്ട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News