Enter your Email Address to subscribe to our newsletters

Newdelhi , 01 മെയ് (H.S.)
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്കെതിരേ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി. കേസിലെ ആരോപണങ്ങള് രാഷ്ട്രീയ പ്രേരിതമാണെന്നും, കസ്റ്റഡി ചോദ്യം ചെയ്യല് ആവശ്യമില്ലെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അതുൽ എസ് ചന്ദൂർക്കറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഖേരയും പരാതിക്കാരിയുടെ ഭർത്താവും തമ്മിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പൂർണമായും സഹകരിക്കാനും അന്വേഷണ സമയത്ത് ആവശ്യമുള്ളപ്പോഴെല്ലാം പൊലീസിന് മുന്നിൽ ഹാജരാകാനും ഖേരയ്ക്ക് നിർദ്ദേശം നൽകി. അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ, അന്വേഷണ ഉദ്യോഗസ്ഥൻ നിശ്ചയിക്കുന്ന ന്യായമായ വ്യവസ്ഥകൾക്ക് വിധേയമായി അദ്ദേഹത്തെ വിട്ടയക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അന്വേഷണത്തിലോ വിചാരണയിലോ സാക്ഷികളെ സ്വാധീനിക്കുന്നതിൽ നിന്നോ തെളിവുകൾ നശിപ്പിക്കുന്നതിൽ നിന്നോ കോടതി അദ്ദേഹത്തെ വിലക്കി. മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിടാനും വിലക്കുണ്ട്.
അന്വേഷണത്തെയോ വിചാരണയെയോ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ലെന്നും കോടതി പറഞ്ഞു. കൂടാതെ, ആവശ്യമെങ്കിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്താൻ വിചാരണ കോടതിക്ക് അനുമതി നൽകി. മുൻകൂർ ജാമ്യാപേക്ഷ ഗുവാഹാട്ടി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് പവൻ ഖേര സുപ്രീംകോടതിയിലെത്തിയത്.
വിചാരണ വേളയിൽ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ഉറപ്പുനൽകുന്ന ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യം അനാവശ്യമായി അപകടത്തിലാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ, ഭാരതീയ ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം വിഭാവനം ചെയ്തിട്ടുള്ള വ്യക്തിസ്വാതന്ത്ര്യം നിസാരമായി ഹനിക്കപ്പെടാൻ പാടില്ലെന്ന വസ്തുത ഞങ്ങൾ തിരിച്ചറിയുന്നു മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
കേസിനാസ്പദമായ സംഭവം
ഹിമന്തയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്ക് ഒന്നിലേറെ രാജ്യങ്ങളുടെ പാസ്പോർട്ടും വിദേശത്ത് ആസ്തിയുമുണ്ടെന്നും അതൊന്നും മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ഖേര ആരോപിച്ചത്. ഈ ആരോപണങ്ങളെത്തുടർന്നാണ് റിനികി ഭൂയാൻ ശർമ്മ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. അസം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഗുവാഹത്തി ഹൈക്കോടതി തൻ്റെ മുൻകൂർ ജാമ്യം നിരസിച്ചതിനെതിരെ കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഏപ്രിൽ 24 ന് ഗുവാഹത്തി ഹൈക്കോടതി അദ്ദേഹത്തിന് ഇളവ് നിഷേധിക്കുകയായിരുന്നു. എന്നിരുന്നാലും, തെലങ്കാന ഹൈക്കോടതി ഖേരയ്ക്ക് നൽകിയ ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത മുൻ ഉത്തരവ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു, അത് പവൻ ഖേരയുടെ ഹർജിയിൽ തീരുമാനമെടുക്കുന്ന അധികാരപരിധിയിലുള്ള കോടതിയെ പ്രതികൂലമായി ബാധിക്കില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR