Enter your Email Address to subscribe to our newsletters

Malappuram , 01 മെയ് (H.S.)
മുസ്ലിം ലീഗിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി. സതീശനെ പിന്തുണച്ച് യൂത്ത് ലീഗും. കോണ്ഗ്രസിലെ മുഖ്യമന്ത്രി തര്ക്കത്തില് വി. ഡി. സതീശന് മുസ്ലിം ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സതീശനെ പുകഴ്ത്തുന്ന പോസ്റ്റുമായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല് ബാഫഖി തങ്ങള്. ‘പടനയിച്ചവന്’ എന്ന തലക്കെട്ടോടുകൂടിയ ചിത്രമാണ് ഫൈസല് ബാഫഖി തങ്ങള് ഫേസ്ബുക്കില് പങ്കുവെച്ചത്.
മുസ്ലീം ലീഗ് നേതാവ് കെഎന്എ ഖാദറിന്റെ പുസ്തക പ്രകാശന ചടങ്ങില് വി. ഡി. സതീശന് പങ്കെടുത്തിരുന്നു. വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. പരിപാടിയില് മുതിര്ന്ന ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള് എന്നിവരും പങ്കെടുത്തിരുന്നു.
പരിപാടിക്കിടെ സതീശനൊപ്പം എടുത്ത ചിത്രമാണ് ഫൈസല് സോഷ്യല് മീഡിയയില് പങ്കുവച്ചത്. നേരത്തെ മുസ്ലീം ലീഗും വി. ഡി. സതീശന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
എക്സിറ്റ് പോളുകളില് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ആളുകളുടെ അഭിപ്രായം അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിയിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും അങ്ങനെ തന്നയായിരിക്കും എന്നാണ് സാദിഖലി തങ്ങള് പറഞ്ഞത്.
‘യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില് മന്ത്രിസഭ രൂപീകരിക്കുന്നതിലും ഭരപണകാര്യത്തിലും അടക്കം ജനവികാരത്തിന് അനകൂലമായിട്ടായിരിക്കും യുഡിഎഫില് തീരുമാനമുണ്ടാവുക. മുഖ്യമന്ത്രിക്കാര്യത്തില് അടക്കം. മുഖ്യമന്ത്രിയെ കോണ്ഗ്രസ് ഹൈക്കമാന്ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള് മനസിലാക്കുന്നവരാണല്ലോ,’ എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞത്.
അതേസമയം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ കൊഴുക്കുകയാണ്.. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.. തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും കെസി വേണുഗോപാലിനെയും പിന്തുണയ്ക്കുന്നവരുണ്ട്.. ഇതിനിടെയാണ് വി ഡി സതീശന് മുസ്ലിം ലീഗും യൂത്ത് ലീഗും പരസ്യ പിന്തുണ അറിയിച്ചത്.. ഇത് സ്വാഭാവികമായും ഐ ഗ്രൂപ്പിൽ നിരാശ പടർത്തുമെന്നതിൽ സംശയമില്ല..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR