Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മെയ് (H.S.)
പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്ക്കാര് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടിയേറിയേറ്റ് ആഹ്വാനം ചെയ്തു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്ധിപ്പിച്ചത്. ഊര്ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം ജനങ്ങള്ക്ക് മേല് അടിച്ചേല്പ്പിക്കാനാണ് കേന്ദ്രസര്ക്കാര് ശ്രമിക്കുന്നത്. ഇത് ജനങ്ങള്ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. എണ്ണ ഇറക്കുമതിക്കായി വൈവിധ്യമാര്ന്ന സ്രോതസ്സുകളെ ആശ്രയിച്ച് ദീര്ഘവീക്ഷണത്തോടെ കേന്ദ്രസര്ക്കാര് ഇടപെട്ടിരുന്നെങ്കില് ഇത്തരമൊരു പ്രതിസന്ധിയില് രാജ്യം എത്തിച്ചേരുമായിരുന്നില്ല. വിലക്കയറ്റം അതിരൂക്ഷമായിരിക്കെയുള്ള ഈ നടപടി ജനജീവിതം കൂടുതല് ദുരിതമയമാക്കും.
കഴിഞ്ഞ മൂന്നര വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന വിലക്കയറ്റതോത് രാജ്യത്ത് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇടിത്തീ പോലെ ഇന്ധന വിലവര്ദ്ധനവും എത്തുന്നത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മാര്ച്ചിലെ 3.83 ശതമാനത്തില് നിന്ന് ഏപ്രിലില് 8.3 ശതമാനമായാണ് ഉയര്ന്നത്. ഇന്ധന വിലവര്ധനവ് കൂടി വരുന്നതോടെ സ്ഥിതി കൂടുതല് രൂക്ഷമാവും.
ക്രൂഡ് ഓയില് വില വന്തോതില് ഇടിഞ്ഞപ്പോള്, ജനങ്ങള്ക്ക് ഇതിന്റെ ഗുണഫലം നല്കാന് കേന്ദ്രം തയ്യാറായില്ല. പകരം ഇന്ധന നികുതി കുത്തനെ ഉയര്ത്താനായിരുന്നു ഈ അവസരം കേന്ദ്രസര്ക്കാര് ഉപയോഗിച്ചത്. അതേസമയം ക്രൂഡ് ഓയില് വില വര്ധിച്ചപ്പോള് ഈ വിലവര്ദ്ധനയുടെ കെടുതികള് ജനങ്ങളുടെ ചുമലിലേക്ക് കെട്ടിവെക്കുകയും ചെയ്യുന്നു.
ഇന്ത്യന് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്ന അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ പേരില് ജനങ്ങളെ ദ്രോഹിക്കാനും, ചെലവുചുരുക്കല് നടപടികള് സ്വീകരിക്കാനുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. ഇതിന് പകരം ആക്രമണം അവസാനിപ്പിക്കാനും, ഹോര്മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര ഗതാഗതം അനുവദിക്കാനും വേണ്ടി അമേരിക്കയ്ക്ക് മേല് സമ്മര്ദ്ദം ചെലുത്താനാണ് കേന്ദ്രം ശ്രമിക്കേണ്ടത്. എന്നാല് ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണമെന്ന് പോലും അമേരിക്കന് തിട്ടൂരത്തിന് വഴങ്ങിയാണ് കേന്ദ്രസര്ക്കാര് ഇന്ന് തീരുമാനമെടുക്കുന്നത്.
പാചകവാതക വിലവര്ധനവിന്റെയും ദൗര്ലഭ്യത്തിന്റെയും കെടുതികളും നാട് അനുഭവിക്കുകയാണ്. വാണിജ്യ സിലിണ്ടറിന് അഞ്ചുമാസത്തിനിടെ അഞ്ചുതവണയാണ് വില വര്ധിപ്പിച്ചത്. മെയ് ആദ്യം വില ഒറ്റയടിക്ക് 993 രൂപയോളമാണ് വര്ധിപ്പിച്ചത്. രാജ്യത്താകെ ഹോട്ടല് - റെസ്റ്റോറന്റ് മേഖലയും കാറ്ററിംഗ്, ഓണ്ലൈന് ഡെലിവറി, വിനോദസഞ്ചാര മേഖലയും തകരുകയാണ്. ലക്ഷണക്കണക്കിന് പേരുടെ തൊഴില് നഷ്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. കേരളത്തില് ആയിരക്കണക്കിന് ഹോട്ടലുകള് പൂട്ടിപ്പോയി. ശേഷിക്കുന്ന ഹോട്ടലുകളില് ഭക്ഷണവില 20 മുതല് 30 ശതമാനം വരെ ഉയര്ന്നു. ഹോസ്റ്റലുകളിലും അനാഥമന്ദിരങ്ങളിലും എല്ലാം പ്രതിസന്ധി രൂക്ഷമാണ്. സിലിണ്ടറുകളുടെ ലഭ്യത കേന്ദ്രം പരിമിതപ്പെടുത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. ഇന്ധന വില വര്ധന കൂടി വരുന്നതോടെ ജനങ്ങളുടെ ഉപജീവനവും സമ്പദ്വ്യവസ്ഥയും കൂടുതല് തളരും.
ജനങ്ങളുടെ മേല് അമിതഭാരം അടിച്ചേല്പ്പിക്കാനുള്ള കേന്ദ്രസര്ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന് തയ്യാറാകണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായും സി പി ഐ എം പ്രസ്താവനയിൽ പറഞ്ഞു .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR