Enter your Email Address to subscribe to our newsletters

Kasaragod , 15 മെയ് (H.S.)
സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ഇതിൻ്റെ ഭാഗമായി കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസിൽ കയറി പ്രതിഷേധിച്ചു.
കെ എസ് ആർ ടി സി ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ചാണ് പ്രവര്ത്തകർ ഇതിനെതിരെ പ്രതിഷേധിച്ചത്. കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനിയും മഹിളാ പ്രവർത്തകരും ബസിൽ കയറിയെങ്കിലും ബസ് എടുക്കാൻ ജീവനക്കാർ തയ്യാറായില്ല. ഇതോടെ വാക്കേറ്റമായി. ഏറെ സമയം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതായത്തോടെ പ്രവർത്തകർ പുറത്തിറങ്ങി സ്റ്റാൻഡിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില് മെയ് മാസം 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. ഇന്ന് മെയ് 15 ആണെന്നും അതിനാൽ തീരുമാനം നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സമരം ശക്തമാക്കുമെന്ന് മഹിളമോര്ച്ച
സ്ത്രീകള്ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതു വരെ സമരം തുടരുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനി പറഞ്ഞു. സമരം തുടര്ന്നിട്ടും വി ഡി സതീശന് തുടര്നടപടികള് നടത്തിയില്ലെങ്കില് സമരം ശക്തമാക്കാനാണ് തീരുമാനമെന്നും അവര് പറഞ്ഞു. പിന്നീട് മേയ് 15 മുതൽ സ്ത്രീകൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് വി ഡി സതീശൻ്റെ വാഗ്ദാനം എന്നും അതുകൊണ്ടാണ് ഇന്ന് മുതൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതെന്നും അശ്വിനി പറഞ്ഞു.
ഇന്നു മുതല് സ്ത്രീകള്ക്ക് സൗജന്യ യാത്ര നല്കാമെന്നാണ് വി ഡി സതീശൻ്റെ വാഗ്ദാനം. അതുകൊണ്ട് സ്ത്രീകളാരും കെ എസ് ആര് ടി സിയില് ടിക്കറ്റ് ചാര്ജ് കൊടുക്കില്ല. അതാണ് ഞങ്ങളുടെ തീരുമാനം. സംസ്ഥാനത്തിന് അകത്തും പുറത്തും എവിടെ സഞ്ചരിച്ചാലും മഹിളകള്ക്ക് ടിക്കറ്റ് ബാധകമല്ലെന്നാണ് വാഗ്ദാനം. ടൂര് പോകാനായാലും തീര്ഥാടനയാത്ര പോകാനായാലും ഞങ്ങള് പൈസ നല്കില്ല അശ്വിനി കൂട്ടിച്ചേര്ത്തു.
അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞ് കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയിട്ടില്ല എന്നിരിക്കെയാണ് മഹിളാമോർച്ച സമരം നടത്തുന്നത്. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് തീരുമാനമെടുത്താൽ മാത്രമേ ഇത്തരമൊരു വാഗ്ദാനം ഔദ്യോഗികമായി നടപ്പാക്കാൻ സാധിക്കൂ എന്ന വസ്തുത നിലനിൽക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR