Enter your Email Address to subscribe to our newsletters

Jaipur , 16 മെയ് (H.S.)
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ സിബിഐ അന്വേഷണം ഊർജിതമാക്കുന്നതിനിടെ, അറസ്റ്റിലായ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി വികാസ് ബിൻവാലിൻ്റെ കുറഞ്ഞ ഹാജർ നിലയും മോശം പഠനനിലവാരവും ചർച്ചയാകുന്നു. വികാസ് അപൂർവമായി മാത്രമേ ക്ലാസുകളിൽ പങ്കെടുത്തിട്ടുള്ളൂവെന്നും, പരീക്ഷകളിൽ ഏകദേശം 30 ശതമാനം മാർക്ക് മാത്രമാണ് നേടിയിട്ടുള്ളതെന്നും മെഡിക്കൽ കോളജ് ഉദ്യോഗസ്ഥർ പറഞ്ഞു. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ (ജിഎംസി) ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് വികാസ്.
അന്വേഷണം പുരോഗമിക്കവെയാണ് കുറ്റാരോപിതൻ്റെ അക്കാദമിക് നിലയെ സംബന്ധിച്ച വിവരങ്ങള് പുറത്ത് വരുന്നത്. മെയ് 11 മുതൽ മുൻകൂർ അറിയിപ്പില്ലാതെ വികാസ് ക്ലാസുകളിൽ നിന്ന് വിട്ടുനിന്നിരുന്നുവെന്നും, അസ്വസ്ഥനായിരുന്നുവെന്നും മെഡിക്കൽ കോളജ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ക്ലാസിലെ ശരാശരി വിദ്യാര്ഥിയായിട്ട് വിശേഷിപ്പിച്ച ഉദ്യോഗസ്ഥര് വികാസിന് ടെസ്റ്റുകളില് മാര്ക്ക് കുറവാണെന്നും അവര് വ്യക്തമാക്കി. “ജനുവരി മുതൽ ഏപ്രിൽ വരെ അദ്ദേഹം വളരെ കുറച്ച് ഹാജർ മാത്രമേ നിലനിർത്തിയിരുന്നുള്ളൂ. ഇടയ്ക്കിടെ ക്ലാസുകൾക്കും ആനുകാലിക പരീക്ഷകൾക്കും മാത്രമേ ഹാജരായിരുന്നുള്ളൂ” അവർ പറഞ്ഞു.
പ്രതികരിച്ച് ജിഎംസി പ്രിൻസിപ്പല്
നീറ്റ് ചോര്ച്ചാക്കേസുമായി ബന്ധപ്പെട്ടുള്ള വികാസിൻ്റെ അറസ്റ്റ് സ്ഥാപനത്തിന് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ. ബിപി മീന മാധ്യമങ്ങളോട് പറഞ്ഞു. വികാസ് പിടിയിലായതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില് ക്ലാസില് അസ്വസ്ഥനായിരുന്നുവെന്ന് അധ്യാപകരെ ഉദ്ധരിച്ച് പ്രിന്സിപ്പല് പറഞ്ഞു. ഈ കാലയളവില് ഒന്നോ രണ്ടോ തവണ മാത്രമേ അയാള് ക്ലാസുകളിൽ പങ്കെടുത്തിരുന്നുള്ളൂ. മെയ് 11 വരെ മെഡിക്കൽ കോളജിൽ ഹാജരായിരുന്നുവെന്നത് വാസ്തവമാണ്. പക്ഷേ അതിനുശേഷം തിരിച്ചെത്തിയിട്ടില്ല. പരീക്ഷാ സമയത്ത് ഒരു വിദ്യാർഥിക്കും അവധി അനുവദിക്കരുതെന്ന് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടും, വികാസ് ക്ലാസിലെത്തിയില്ലെന്നും മീന വ്യക്തമാക്കി.
പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്
വികാസ് പങ്കെടുത്ത പരീക്ഷകളിൽ ഏകദേശം 30 ശതമാനം സ്കോർ നേടിയതായി കോളജ് രേഖകൾ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു. നീറ്റ് പരീക്ഷയിൽ 86 ശതമാനം മാർക്ക് നേടിയ വികാസ് 2025 ൽ പ്രവേശനം നേടിയത് ആശ്ചര്യകരമാണ്. പക്ഷേ മെഡിക്കൽ കോളജിൽ അക്കാദമിക് പ്രകടനം തീരെ മോശമാണെന്നും ഉദ്യോഗസ്ഥര് വ്യക്തമാക്കി.
ജയ്പൂരിലെ ബിൻവാൽ കുടുംബത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുകയും വികാസ്, പിതാവ് മംഗിലാൽ, ഇയാളുടെ അമ്മാവന്മാർ എന്നിവരുൾപ്പെടെ കുടുംബത്തിലെ നിരവധി അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് ജിഎംസി സവായ് മധോപൂർ വാർത്തകളിൽ ഇടംപിടിക്കുന്നത്. ബിൻവാൽ കുടുംബത്തിലെ നാല് പെൺമക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് 2025-ൽ മെഡിക്കൽ കോളജുകളിൽ സീറ്റ് ലഭിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇത് നിരവധി സംശയങ്ങൾക്ക് വഴിമാറുന്നു.
മംഗിലാലിൻ്റെ മകൾ പ്രകൃതി ദൗസ മെഡിക്കൽ കോളജിലും മറ്റൊരു ബന്ധുവിൻ്റെ മകളായ ഗുഞ്ജന് വാരണാസിയിലെ മെഡിക്കൽ കോളജിലുമാണ് പ്രവേശനം ലഭിച്ചത്. മറ്റൊരു ബന്ധുവായ ഘൻശ്യാമിൻ്റെ രണ്ട് പെൺമക്കൾക്ക് യഥാക്രമം ജയ്പൂരിലെയും മുംബൈയിലെയും മെഡിക്കൽ കോളജുകളിലും അഡ്മിഷൻ ലഭിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR