Enter your Email Address to subscribe to our newsletters

Kottayam , 18 മെയ് (H.S.)
സഭാംഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിൽ പരിഭവമില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ. വിവിധ മതങ്ങളും സഭകളും സമുദായങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരിൽ നിന്നെല്ലാം മന്ത്രിമാരുണ്ടാകണം എന്ന് ആവശ്യപ്പെടാൻ തുടങ്ങിയാൽ 140 പേരെയും മന്ത്രിമാരാക്കേണ്ടി വരുമെന്ന് സഭാ മാധ്യമ വിഭാഗം മേധാവിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് പറഞ്ഞു.
കോട്ടയം മെത്രാസന ആസ്ഥാനമായ പാമ്പാടി ദയറായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനെ സഭാംഗമായി മാത്രം കാണേണ്ട. വ്യത്യസ്തമായ ശൈലിയിൽ പ്രചാരണം നടത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടര വർഷം കൊണ്ട് മികച്ച പ്രകടനം പുതുപ്പളളിയിൽ നടത്തി. എന്നിട്ടും എന്തുകൊണ്ട് മന്ത്രിസഭയിൽ നിന്ന് പുറത്തായി എന്നത് അറിയില്ല. ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്നത് വോട്ട് ചെയ്ത ജനം പ്രതീക്ഷിച്ചിരുന്നു. നേതൃസ്ഥാനത്തേക്ക് വരുന്നവരെ യോഗ്യതകൾ പരിഗണിക്കുക എന്നത് നേതൃത്വം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മൻ്റെ കാര്യത്തിൽ ജനഹിതം മനസിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ മുഖ്യമന്ത്രിയുടെ കാര്യത്തിലും ജനഹിതം ഉണ്ടായിരുന്നു. നീതിപീഠത്തിൽ നിന്ന് വന്നിരിക്കുന്ന വിധികൾ പാലിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന സഭയാണ്. വിധി നടപ്പാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കാത്തതിനാലാണ് പ്രശ്നങ്ങൾ അവസാനിക്കാതെ ഇരിക്കുന്നത്. ഇരു വിഭാഗത്തിനും ദോഷം വരാത്ത രീതിയിൽ വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഇരുവിഭാഗത്തെയും സമന്വയിപ്പിച്ച് കൊണ്ടുപോകാൻ സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായി മാർ ദീയസ്കോറസ് പറഞ്ഞു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില് ഇടതിൻ്റെ കൈയിലിരുന്ന മണ്ഡലങ്ങൾ യുഡിഎഫിൻ്റെ കൈയിലേക്ക് ജനം തിരികെ നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യത്തിൽ ഒരു മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും മാത്രമാണ് ലഭിച്ചത്. തിരുവഞ്ചൂരിനെപ്പൊലെയുള്ള വലിയ മനുഷ്യൻ മന്ത്രി പദവി അർഹിക്കുന്നു. ജനത്തിൻ്റെ ക്ഷേമത്തിന് വേണ്ടി നിൽക്കുന്നവർക്കൊപ്പം സഭയും നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശന് ക്യാബിനറ്റില് പരിഗണിക്കപ്പെടാതെ പോയ യുവ എംഎല്എമാരില് ഒരാളാണ് ചാണ്ടി ഉമ്മന്. 52907 വോട്ടിൻ്റെ ചരിത്രഭൂരിപക്ഷം ജനങ്ങള് നല്കി സഭയിലേക്ക് അയച്ചത്, എന്നാല് മന്ത്രിസഭ പ്രഖ്യാപിച്ചതോടെ ചാണ്ടി ഉമ്മന് പുറത്തായി. പുതുപ്പള്ളിക്കാരുടെ ഇഷ്ട നേതാവ് കൂടിയാണ് ചാണ്ടി ഉമ്മന്. ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന് മിയമസഭയിലെത്തിയെങ്കിലും മന്ത്രി ആകാന് കഴിഞ്ഞില്ല. ചാണ്ടിയെ വോട്ട് ചെയ്ത ഓരോ പുതുപ്പള്ളിക്കാരനും അദ്ദേഹം മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല് പ്രതീക്ഷകള് വിഫലമാവുകയായിരുന്നു.
2023ല് മൂപ്പത്തിയേഴായിരത്തിലധികം വോട്ടിന് നിയമസഭയിലെത്തിയ ചാണ്ടി വളരെ കുറച്ചു സമയം കൊണ്ടു തന്നെ കേരള രാഷ്ട്രീയത്തില് ശ്രദ്ധേയനായി മാറിയ വ്യക്തിയാണ്. പ്രതിപക്ഷത്തായിരുന്നപ്പോഴും പല സാമൂഹ്യ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR