Enter your Email Address to subscribe to our newsletters

Newdelhi , 18 മെയ് (H.S.)
ന്യൂഡൽഹി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) ബറാക്ക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഉണ്ടായ ഈ ആക്രമണം 'അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്ന ഒന്നാണെന്ന്' (Dangerous Escalation) ഇന്ത്യ വിശേഷിപ്പിച്ചു. നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് എല്ലാ കക്ഷികളും ആത്മസംയമനം പാലിക്കണമെന്നും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യുഎഇയിലെ ഏക ആണവോർജ്ജ നിലയത്തിന് നേരെ നടന്ന ആക്രമണത്തിൽ രാജ്യം അതീവ ആശങ്കാകുലരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. യുഎഇയിലെ ബറാക്ക ആണവനിലയത്തിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്ക് വലിയ ആശങ്കയുണ്ട്. ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കും. ബന്ധപ്പെട്ട എല്ലാവരും അടിയന്തിരമായി ആത്മസംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് തിരിച്ചുവരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഞായറാഴ്ച (മേയ് 17) വൈകിട്ടാണ് ബറാക്ക ആണവനിലയത്തിന്റെ പരിസരത്ത് ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായത്. യാതൊരുവിധ പ്രകോപനവുമില്ലാതെ ഉണ്ടായ ഭീകരാക്രമണമാണിതെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിയിലെ അൽ ദഫ്ര മേഖലയിലാണ് ബറാക്ക ആണവനിലയം സ്ഥിതി ചെയ്യുന്നത്. നിലയത്തിന്റെ ഉൾപ്രദേശത്തിന് തൊട്ടുവെളിയിലുള്ള സുരക്ഷാ അതിർത്തിയിലാണ് തീപിടുത്തമുണ്ടായതെന്ന് അബുദാബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തകരും സുരക്ഷാ വിഭാഗവും ചേർന്ന് സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ സുരക്ഷയെയോ റേഡിയേഷൻ അളവിനെയോ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. മുൻകരുതൽ എന്ന നിലയിൽ വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് നിലയത്തിന് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത് എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. യുഎഇ ഔദ്യോഗികമായി ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതിന് പിന്നിൽ ഇറാൻ ആയിരിക്കാനാണ് സാധ്യതയെന്ന് പരക്കെ സംശയിക്കപ്പെടുന്നു. ഈ മേഖലയിൽ യുഎഇയുടെ ഊർജ്ജ-സാമ്പത്തിക ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ മുൻപും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
2020-ൽ പ്രവർത്തനം ആരംഭിച്ച ബറാക്ക ആണവനിലയം സൗദി അറേബ്യ, ഖത്തർ അതിർത്തികൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് (ഏകദേശം 25 ശതമാനം) ഉത്പാദിപ്പിക്കുന്നത് ഈ അത്യാധുനിക ആണവനിലയത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ ഇതിന് നേരെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ആഗോള സമൂഹം വീക്ഷിക്കുന്നത്. മേഖലയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര ഇടപെടലുകൾ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
---------------
Hindusthan Samachar / Roshith K