Enter your Email Address to subscribe to our newsletters

Ahmedabad, 19 മെയ് (H.S.)
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ മലയാളി അറസ്റ്റിൽ. കസ്റ്റംസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ക്വാലാലംപൂരിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് ഹെറോയിൻ പിടിച്ചെടുത്തത്. ഏകദേശം 45 കോടി രൂപ അന്തരാഷ്ട്ര വിപണിയിൽ വില വരുന്ന ലഹരി പദർത്ഥങ്ങളാണ് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയത്.
എയർ ഏഷ്യ വിമാനത്തിൽ അഹമ്മദാബാദിലെത്തിയ കേരളത്തിൽ നിന്നുള്ള യാത്രക്കാരൻ്റെ ഹാൻഡ്ബാഗിൽ നിന്നാണ് ഹെറോയിൻ കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഹെറോയിൻ പിടിച്ചെടുത്തത് എങ്ങനെ?
ക്വാലാലംപൂരിൽ (മലേഷ്യ) നിന്ന് എത്തിയ മലയാളി യാത്രക്കാരൻ്റെ ഹാൻഡ്ബാഗിൻ്റെ സംശയാസ്പദമായ എക്സ്-റേ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വ്യക്തിയെ തടഞ്ഞു. യാത്രക്കാരൻ്റെ ഹാൻഡ്ബാഗ് പരിശോധിക്കുന്നതിനിടെ, ഗ്ലൂട്ട ഗ്രോ, ക്രാക്കേഴ്സ് കോക്കനട്ട് ഫ്ലേവർ തുടങ്ങിയ ലേബലുകൾ പതിച്ച നിരവധി പാക്കറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി.
വിശദമായ പരിശോധനയിൽ, ലേബലുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഭക്ഷണ സപ്ലിമെൻ്റുകൾക്കും ഭക്ഷ്യയോഗ്യമായ വസ്തുക്കൾക്ക് പകരം, പാക്കറ്റുകളിൽ സംശയാസ്പദമായ വെളുത്ത പൊടിയും, വെളുത്ത കല്ലുപോലുള്ള വസ്തുക്കളും കണ്ടെത്തി.
ഇതിനുപിന്നാലെ, ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഹെറോയിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. തൽഫലമായി, 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വ്യവസ്ഥകൾ പ്രകാരം 9.30 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. 1985 ലെ എൻഡിപിഎസ് ആക്ടിലെ പ്രസക്തമായ നിരവധി വകുപ്പുകൾ പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
അതേസമയം, 2026 മെയ് 16 ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മറ്റൊരു ഓപ്പറേഷനും നടത്തിയിരുന്നു. അന്ന് നടന്ന സംഭവത്തിൽ തായ്ലൻഡിൽ നിന്ന് എത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 6.54 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വാക്വം സീൽ ചെയ്ത പാക്കറ്റുകൾക്കുള്ളിൽ ഒരു ട്രോളി ബാഗിനുള്ളിൽ ഒളിപ്പിച്ച സ്ഥിതിയിലായിരുന്നു മയക്കുമരുന്ന് പദാർത്ഥം. ഈ കേസിൽ ഉൾപ്പെട്ട യാത്രക്കാരനെ 1985 ലെ എൻഡിപിഎസ് ആക്ടിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ, മലേഷ്യയിൽ നിന്നും നിരവധി ലഹരി പദാർത്ഥങ്ങൾ ഇത്തരത്തിൽ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR