Enter your Email Address to subscribe to our newsletters

Lucknow, 02 മെയ് (H.S.)
പൊതുസ്ഥലങ്ങളില് ഒരു വ്യക്തിക്കോ സമൂഹത്തിനോ മതപരമായ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അത്തരത്തിലുള്ള ഉപയോഗം പൊതുക്രമത്തിനും മറ്റുള്ളവരുടെ അവകാശങ്ങൾക്ക് മേലുള്ള ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
നമസ്കാരത്തിനായി പൊതുസ്ഥലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളവ് തേടി ഉത്തര്പ്രദേശ് സ്വദേശി അസിൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സരൾ ശ്രീവാസ്തവയും ജസ്റ്റിസ് ഗരിമ പ്രസാദും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിൻ്റെ മുമ്പാകെയാണ് വാദം കേട്ടത്.
പൊതുസ്ഥലം ഒരു കക്ഷിക്കും മതപരമായ ആവശ്യങ്ങൾക്കായി ഏകപക്ഷീയമായി ഉപയോഗിക്കാൻ കഴിയില്ല. അത്തരം സ്വത്തിൻമേൽ എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങളുണ്ടെന്നും അതിൻ്റെ പ്രത്യേക ഉപയോഗം നിയമപരമായി അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.
സ്വന്തം വീടിനുള്ളിലോ സ്വകാര്യ സ്ഥലത്തോ മതപരമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് കൂട്ടായോ അല്ലെങ്കിൽ സ്ഥിരമായ രീതിയിലോ ഉള്ള സംഘടിത പ്രവർത്തനമായി മാറുമ്പോൾ പൊതുസമൂഹത്തെ ബാധിക്കുന്നുണ്ടെങ്കിൽ സർക്കാരിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി. മുൻസീൽ ഖാൻ vs സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് ആൻഡ് അദേഴ്സ് കേസ് ഉൾപ്പെടെയുള്ള മുൻകാല വിധികൾ പരാമർശിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം പരമമായ ഒന്നല്ല. അത് പൊതുസമാധാനത്തിനും ക്രമത്തിനും മറ്റുള്ളവരുടെ അവകാശങ്ങൾക്കും വിധേയമാണ്. സ്വകാര്യ ഇടങ്ങളെ നിയന്ത്രണമില്ലാത്ത പൊതു ഒത്തുചേരൽ കേന്ദ്രങ്ങളാക്കി മാറ്റാൻ ആർക്കും അവകാശമില്ല.
ഈ കേസിൽ പെറ്റീഷണർ പാരമ്പര്യമായി നിലനിൽക്കുന്ന ഒരു രീതിയല്ല ആവശ്യപ്പെടുന്നത്, മറിച്ച് പുറത്തുനിന്നുള്ളവർ കൂടി പങ്കെടുക്കുന്ന പുതിയൊരു കൂട്ടായ്മ തുടങ്ങാനാണ് ശ്രമിക്കുന്നത്. ഈ സ്ഥലത്ത് നേരത്തെ പെരുന്നാൾ പോലുള്ള പ്രത്യേക അവസരങ്ങളിൽ മാത്രമാണ് നമസ്കാരം നടന്നിരുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
പൊതുസ്ഥലം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും പിന്നീട് അത് സംഘടിത നമസ്കാരത്തിനുള്ള വേദിയായി ഉപയോഗിക്കുകയും ചെയ്താൽ അത്തരം ക്രയവിക്രയങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. വ്യക്തിഗതമായ വിശ്വാസ പ്രകടനങ്ങൾ അനുവദനീയമാണെങ്കിലും, പൊതുസ്ഥലങ്ങളുടെ ഉപയോഗം മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയോ അവകാശങ്ങളെയോ ബാധിക്കരുതെന്നാണ് കോടതിയുടെ വിധി വ്യക്തമാക്കുന്നത്.
അതേസമയം, പൊതുസ്ഥലങ്ങളിൽ ഈദ് പ്രാർത്ഥന നടത്തുന്നത് പാരമ്പര്യമായി നടന്നുപോരുന്ന പ്രത്യേക അവസരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും, സ്ഥിരമായ ഒത്തുചേരലുകൾക്ക് അനുവാദമില്ലെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നടക്കുന്ന ആരാധനാ സ്വാതന്ത്ര്യം പൊതു ക്രമത്തിന് വിധേയമായിരിക്കണമെന്നും, പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലാകരുതെന്നും കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR