കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്
Thiruvananthapuram ,0 മെയ് (H.S.) തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ വിചാരണ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ആദ
Sreeram venky


Thiruvananthapuram ,0 മെയ് (H.S.)

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ വിചാരണ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ആദ്യ രണ്ട് സാക്ഷികള്‍ അന്ന് ഹാജരാകണം. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ പത്ത് വരെ നടക്കുന്ന വിചാരണയില്‍ 100 സാക്ഷികളെയാണ് വിസ്തരിക്കുക. സംഭവം നടന്നിട്ട് ഏഴ് വര്‍ഷം തികയാറാവുമ്പോഴാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇന്നലെ കേസ് ഷെഡ്യൂള്‍ ചെയ്യാന്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കോടതി വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ നരഹത്യാ കുറ്റം ചുമത്തിയിരുന്നു. പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹരജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തിയത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം സുപ്രീംകോടതി തള്ളി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ച് വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തുകളിച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിക്കുകയായിരുന്നു. സംഭവം നടന്ന് പിറ്റേ ദിവസമാണ് പോലീസ് മെഡിക്കല്‍ കോളജാശുപത്രിയിലെ ഡോക്ടറെ കൂട്ടി കിംസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തത്. എന്നാല്‍ മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ ആക്‌സിഡന്റ് കം വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ശ്രീറാമിന്റെ ശ്വാസോച്ഛാസത്തില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പോലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News