Enter your Email Address to subscribe to our newsletters

Newdelhi , 29 മെയ് (H.S.)
കേരള നിയമസഭയിൽ വന്ദേമാതരം ആദ്യ ചരണങ്ങൾ മാത്രം ആലപിച്ചതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം. വന്ദേമാതരത്തിൻ്റെ പൂർണ പതിപ്പ് ആലപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാതെ കോൺഗ്രസ് നയിക്കുന്ന സർക്കാർ ഭരണഘടനാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല ആരോപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ ബിജെപി നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്.
ഗവർണർ കേരള നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ വന്ദേമാതരത്തിൻ്റെ പൂർണരൂപം ആലപിച്ചില്ല. യഥാർഥ പതിപ്പ് പൂർണമായും ആലപിക്കണമെന്നും രണ്ട് ഖണ്ഡികകളായി ചുരുക്കരുതെന്നുമാണ് ഔദ്യോഗിക പ്രോട്ടോക്കോൾ. എന്നാൽ കോൺഗ്രസ് സർക്കാർ ഈ പ്രോട്ടോക്കോൾ ലംഘിച്ചു.
മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാൻ, പാർട്ടിയുമായി സഖ്യത്തിലായതിനാലും, അതിനെതിരെ പോകാൻ കഴിയാത്തതിനാലുമാണ് കോൺഗ്രസ് ഇത് ചെയ്തത്. മുസ്ലീം ലീഗ് വന്ദേമാതരത്തെ വെറുക്കുന്നു. അവരുടെ സമ്മർദ്ദത്തിന് വഴങ്ങി അവർ വന്ദേമാതരത്തെ ചുരുക്കി ഗവർണറെ അപമാനിച്ചു. രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിച്ചിട്ടുള്ളൂ, മുൻ മുഖ്യമന്ത്രി പിണറായി വിജയനും അതിനെ ന്യായീകരിച്ചു. കോൺഗ്രസിനും ഇടതുപക്ഷത്തിനും രാജ്യത്തോടും ഭരണഘടനയോടും ബഹുമാനമില്ല, ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല ആരോപിച്ചു.
സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് വന്ദേമാതരത്തെക്കുറിച്ച് സംശയമുണ്ട്. പ്രതിപക്ഷ പാർട്ടികൾ തുടക്കത്തിൽ രണ്ട് ശ്ലോകങ്ങളെ പോലും എതിർത്തിരുന്നവരാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുഹമ്മദ് അലി ജിന്ന നയിച്ച മുസ്ലീം ലീഗിൻ്റെ സമ്മർദ്ദം മൂലം വന്ദേമാതരം ചുരുക്കിയതായും പൂനവല്ല ആരോപിച്ചു.
വന്ദേമാതരം ദേശീയ ഗീതമായി മാറിയതെങ്ങനെ?
ഹൈന്ദവേതര വിഭാഗങ്ങളുടെ ദൈവസങ്കല്പ്പത്തോടും വിശ്വാസത്തോടും വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങള്ക്ക് ശേഷമുള്ള പദ്യങ്ങള് പൊരുത്തപ്പെടുന്നില്ല എന്നൊരു ആശങ്ക നെഹ്റു സർക്കാരിൻ്റെ കാലത്ത് ഉയർന്ന് വന്നിരുന്നു. അതുകൊണ്ട് സകല മതസ്ഥര്ക്കും മതേതരമായി യോജിക്കാവുന്ന ആദ്യ രണ്ട് പദ്യഭാഗങ്ങള് ദേശീയ ഗീതമായി തെരഞ്ഞെടുക്കാം എന്ന് മഹാകവി രവീന്ദ്ര നാഥ് ടാഗോര് നിര്ദേശിക്കുകയായിരുന്നു എന്നാണ് ചരിത്രം.
മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യ നരേന്ദ്ര ദേവ്, സര്ദാര് പട്ടേല് എന്നിവരെല്ലാം പൂര്ണ യോജിപ്പോടെ അത് അംഗീകരിച്ചു. ബി.ആര്. അംബേദ്കറും ശ്യാമ പ്രസാദ് മുഖര്ജിയും ആ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. ശേഷം, 1948ല് ഇന്ത്യന് ഭരണ ഘടനാ അസംബ്ലി ജനഗണമനയ്ക്ക് ഒപ്പം ബഹുമാനിതമായി കണ്ട് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങള് അംഗീകരിക്കുകയും ചെയ്തു.
മതവിശ്വാസ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി മുഹമ്മദാലി ജിന്ന വന്ദേമാതരത്തെ എതിര്ത്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് അന്ന് ലോക്സഭയിൽ പ്രതിപക്ഷം നൽകിയ മറുപടിയും ഇത് തന്നെയായിരുന്നു. ഗൗരവ് ഗൊഗോയ്, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, സു വെങ്കിടേശന്, എ.രാജ എന്നിവര് ചരിത്ര വസ്തുതകളും രേഖകളും ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഈ ആക്ഷേപത്തെ ഖണ്ഡിക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR