Enter your Email Address to subscribe to our newsletters

Chennai , 03 മെയ് (H.S.)
തമിഴ് സൂപ്പർതാരം ദളപതി വിജയ്യുടെ ആയിരക്കണക്കിന് ആരാധകരും ടിവികെ പ്രവർത്തകരും വേളാങ്കണ്ണിയില് തടിച്ചുകൂടിയത് വാർത്തയാവുകയാണ്.
തമിഴക വെട്രി കഴകം നേതാവ് പള്ളി സന്ദർശിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇത്രയും ആളുകളെ ഇവിടേക്ക് എത്തിച്ചത്. ആരാധകർ പള്ളിക്കകത്ത് ഉച്ചത്തില് ടിവികെ മുദ്രാവാക്യം വിളിച്ചത് ഉള്പ്പെടെ വിവാദമാവുകയാണ്. സന്ദർശനം റദ്ദാക്കിയത് പലർക്കും നിരാശയുണ്ടാക്കുകയും ഓണ്ലൈനില് വിമർശനങ്ങള്ക്ക് വഴിയൊരുക്കുകയും ചെയ്തു.
തമിഴ്നാട് തിരഞ്ഞെടുപ്പിന് ശേഷം ആത്മീയ യാത്രയിലാണ് വിജയ്. അടുത്തിടെ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രവും ഷിർദി സായിബാബ ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇത് വേളാങ്കണ്ണി പള്ളിയിലും നാഗൂർ ദർഗയിലും അദ്ദേഹം എത്തുമെന്ന ആരാധകരുടെ പ്രതീക്ഷ ഉയർത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത വിവരങ്ങള് വേളാങ്കണ്ണി സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകള്ക്ക് ആക്കംകൂട്ടി.
അർധരാത്രി മുതലെ വേളാങ്കണ്ണിയിലേക്ക് ആരാധകർ എത്തിത്തുടങ്ങിയതായി റിപ്പോർട്ടുകള് പറയുന്നു. നിരവധി പേർ ഔവർ ലേഡി ഓഫ് ഗുഡ് ഹെല്ത്ത് ബസലിക്കയ്ക്ക് പുറത്ത് കാത്തുനിന്നു. അതിരാവിലെയോടെ പാർട്ടി പ്രവർത്തകരും ആരാധകരും കൂട്ടമായി എത്തിച്ചേർന്നു. പലരും ടിവികെ പതാകകളും ഷാളുകളും ധരിച്ചെത്തിയത് നഗരത്തിന് ഒരു രാഷ്ട്രീയ അന്തരീക്ഷം നല്കി.
ഏകദേശം പുലർച്ചെ അഞ്ച് മണിയോടെ പള്ളിയുടെ വാതിലുകള് തുറന്നുവെന്ന് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നു. ആരാധകർ മൊബൈല് ഫോണുകളില് ദൃശ്യങ്ങള് പകർത്തിക്കൊണ്ട് പള്ളിയുടെ ഉള്ഭാഗത്തേക്ക് പ്രവേശിച്ചു. അള്ത്താരയ്ക്ക് സമീപം ചില സംഘങ്ങള് ടിവികെ, ടിവികെ എന്ന് മുദ്രാവാക്യം വിളിച്ചു. ബസലിക്കയില് നിന്നുള്ള വീഡിയോകള് സാമൂഹിക മാധ്യമങ്ങളില് അതിവേഗം പ്രചരിക്കുകയും വലിയ വിമർശനങ്ങള്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളെ ഭക്തരും പള്ളി അധികൃതരും എതിർത്തു. രാഷ്ട്രീയ മുദ്രാവാക്യങ്ങള് പ്രാർത്ഥനകളെയും മതപരമായ ചടങ്ങുകളെയും തടസപ്പെടുത്തിയെന്ന് അവർ ആരോപിച്ചു. വൈദികരും ജീവനക്കാരും ജനങ്ങളോട് നിശബ്ദതയും സാമാന്യ മര്യാദയും പാലിക്കാൻ അഭ്യർത്ഥിച്ചു. പ്രഭാത പ്രാർത്ഥനയ്ക്ക് തടസമുണ്ടായതില് ചില വിശ്വാസികള് അസ്വസ്ഥരായി മടങ്ങിയതായും റിപ്പോർട്ടുണ്ട്.
പള്ളിക്കകത്ത് ചെറിയ തോതിലുള്ള ആശയക്കുഴപ്പത്തിന് ഈ സാഹചര്യം വഴിവെച്ചുവെന്ന് പ്രാദേശിക റിപ്പോർട്ടുകള് പറയുന്നു. തിക്കിത്തിരക്കിനിടെ പള്ളിയുടെ വസ്തുവകകള്ക്ക് കേടുപാടുകള് സംഭവിച്ചതായി ആരോപണങ്ങളുണ്ടായി. എന്നാല് അതിന്റെ വിശദാംശങ്ങള് വ്യക്തമല്ല. പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളെ നിയന്ത്രിക്കാനും ആരാധകരെ പുറത്തേക്ക് നയിക്കാനും ശ്രമിക്കുന്നത് വീഡിയോയില് കാണാമായിരുന്നു.
പള്ളിയുടെ പുറത്ത് ഒരു വലിയ റാലിയുടെ പ്രതീതിയായിരുന്നു. മണിക്കൂറുകളോളം ചൂടില് ആരാധകർ കാത്തുനിന്നു. തങ്ങളുടെ താരത്തെ ഒരുനോക്ക് കാണാൻ അടുത്തുള്ള ജില്ലകളില് നിന്നടക്കം നിരവധി പേർ എത്തിയിരുന്നു. വിജയ് തന്റെ സന്ദർശനം റദ്ദാക്കിയെന്ന് വാർത്ത പരന്നപ്പോള് ആരാധകരില് നിരാശയും വിഷാദവും പ്രകടമായിരുന്നു. അവസാന നിമിഷമാണ് ടിവികെ നേതാവ് വേളാങ്കണ്ണി സന്ദർശന പദ്ധതി ഉപേക്ഷിച്ചതെന്ന് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
അതേസമയം, രാവിലെ ഏഴോടെ വിജയ് അനുകൂലികള് പിരിഞ്ഞുപോയി. പുലർച്ചെ മൂന്ന് മണി മുതല് തമ്പടിച്ച അവർ പോയ ശേഷമാണ് ടിവികെ ജനറല് സെക്രട്ടറി ബസ്സി ആനന്ദ് ബസിലിക്കയിലെത്തിയത്.
ദേവാലയത്തില് പ്രാർത്ഥനകള് അർപ്പിച്ച ശേഷം ബസ്സി ആനന്ദ് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവിച്ചു.
അള്ത്താരയ്ക്ക് സമീപം പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ചശേഷം പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി സ്മരണിക സ്വീകരിച്ചു. യാത്രാപരിപാടി അനുസരിച്ച് വിജയ് വേളാങ്കണ്ണിയിലും പിന്നീട് നാഗൂർ ദർഗയിലും എത്തേണ്ടതായിരുന്നു. സംഭവം വലിയ രീതിയില് സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യേകിച്ച് നാളെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR