Enter your Email Address to subscribe to our newsletters

Paris , 31 മെയ് (H.S.)
തീ പാറിയ പോരാട്ടത്തിനൊടുവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജർമ്മൻ (പിഎസ്ജി). ആവേശം അധിക സമയത്തേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട ഫൈനൽ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ ആർസനലിനെ 4-3 എന്ന സ്കോറിന് തകർത്താണ് പിഎസ്ജി വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാരായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് വഴിമാറിയത്.
യൂറോപ്പിലെ മികച്ച രണ്ട് ടീമുകൾ നേർക്കുനേർ വന്നപ്പോൾ ആരാധകർ പ്രതീക്ഷിച്ച എല്ലാ ആവേശവും നിറഞ്ഞതായിരുന്നു കലാശപ്പോരാട്ടം. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. കളി തുടങ്ങി അഞ്ചാം മിനിറ്റിൽത്തന്നെ ആർസനൽ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ജർമ്മൻ താരം കായ് ഹാവെർട്സിലൂടെയാണ് ഗണ്ണേഴ്സ് പിഎസ്ജിയുടെ വല കുലുക്കിയത്. കളിയിലെ ആദ്യ മിനിറ്റുകളിൽത്തന്നെ ഗോൾ വഴങ്ങിയത് പിഎസ്ജിയെ ഞെട്ടിച്ചെങ്കിലും, അവർ പെട്ടെന്ന് തന്നെ കളിയിലേക്ക് തിരിച്ചുവന്നു. ഒന്നാം പകുതിയിൽ ലീഡ് ഉയർത്താൻ ആർസനലിനും, സമനില പിടിക്കാൻ പിഎസ്ജിക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകളുടെയും പ്രതിരോധ നിരയും ഗോൾകീപ്പർമാരും ഉറച്ചുനിന്നതോടെ ആദ്യ പകുതി 1-0 എന്ന സ്കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ ശൈലിയാണ് പിഎസ്ജി സ്വീകരിച്ചത്. ഇതിന്റെ ഫലമായി 64-ാം മിനിറ്റിൽ പിഎസ്ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. സമ്മർദ്ദഘട്ടത്തിൽ പെനാൽറ്റി എടുത്ത ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ പന്ത് ലക്ഷ്യത്തിലെത്തിച്ച് പിഎസ്ജിയുടെ രക്ഷകനായി മാറി. സ്കോർ 1-1 ആയതോടെ മത്സരം വീണ്ടും കനത്തു.
നിശ്ചിത സമയത്തെ 90 മിനിറ്റും പിന്നിട്ട് കളി അധിക സമയത്തേക്ക് (എക്സ്ട്രാ ടൈം) നീണ്ടിട്ടും ഇരു ടീമുകൾക്കും വിജയഗോൾ കണ്ടെത്താനായില്ല. ഇരുപക്ഷത്തും മികച്ച നീക്കങ്ങൾ കണ്ടെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. ഒടുവിൽ ടൈബ്രേക്കറിലേക്ക് നീണ്ട ഭാഗ്യപരീക്ഷണത്തിൽ പിഎസ്ജി തങ്ങളുടെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്തു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് പിഎസ്ജി ആർസനലിനെ മറികടന്നത്. സമ്മർദ്ദത്തെ അതിജീവിച്ച് കിരീടം നിലനിർത്താനായതോടെ പിഎസ്ജി ക്യാമ്പിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. മറുവശത്ത്, മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടും കിരീടം കൈവിട്ടതിന്റെ നിരാശയിലാണ് ആർസനൽ ആരാധകർ.
---------------
Hindusthan Samachar / Roshith K