Enter your Email Address to subscribe to our newsletters

Pathanamthitta , 07 മെയ് (H.S.)
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തിരുവല്ല ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നിലവിൽ മൂന്ന് ലൈംഗികാതിക്രമ കേസുകളാണ് രാഹുൽ മാങ്കുട്ടത്തിലിനെതിരെയുള്ളത്. 2024 ൽ പത്തനംതിട്ടക്കാരിയായ പ്രവാസി മലയാളി യുവതിയുടെ പരാതിയിലാണ് മൂന്നാമത്തെ കേസ്. വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം ഉള്പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിൻ്റെ വാദം. ഇതിനുള്ള തെളിവുകളും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ജനുവരി 10ന് പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് രാത്രി 12.30 ഓടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
അതേസമയം മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെ രാഹുലിനെതിരായ ഒന്നാം പരാതിയിലെ അതിജീവിത ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
രാഹുല് ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗര്ഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും അതിജീവിത ഹൈക്കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് പറഞ്ഞു. രാഹുലിൻ്റെ മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്തുകൊണ്ടാണ് അതിജീവിത കോടതിയിലെത്തിയത്.
ഭീഷണിപ്പെടുത്തി തൻ്റെ നഗ്നദൃശ്യങ്ങള് ചിത്രീകരിച്ചിട്ടുണ്ടെന്നും ആ ദൃശ്യങ്ങള് ഇപ്പോഴും രാഹുലിൻ്റെ ഫോണിലുണ്ടെന്നും ജാമ്യം നല്കിയാല് ഈ ദൃശ്യങ്ങള് പുറത്തുവിടുമെന്ന് ഭയമുണ്ടെന്നുമാണ് അതിജീവിത കോടതിയെ അറിയിച്ചിരുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പ്രവാസി മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ഭാഗികമായി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം നിലനിൽക്കെത്തന്നെയാണ് കോടതി ജാമ്യം അനുവദിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR