Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 മെയ് (H.S.)
ബിഗ് ബോസ് താരവും ബിജെപി സ്ഥാനാർത്ഥിയായി കുണ്ടറയില് മത്സരിച്ച റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്റ്റില് ഫോട്ടോഗ്രാഫർ ശാലു പേയാട് രംഗത്ത്.
റോബിൻ സാമ്പത്തികമായി വഞ്ചിച്ചുവെന്നും തെറ്റായ അവകാശവാദങ്ങള് നടത്തി പറ്റിച്ചുവെന്നും രാഷ്ട്രീയ മോഹങ്ങള് ദുരുപയോഗം ചെയ്തെന്നും ശാലു പേയാട് ആരോപിച്ചു. ഇത് മുൻപ് സമൂഹമാധ്യമങ്ങളില് ആളിക്കത്തിയ ഒരു വലിയ വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നല്കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ശാലുവിന്റെ വെളിപ്പെടുത്തലുകള്. ഒരു സിനിമ പദ്ധതി വാഗ്ദാനം ചെയ്ത റോബിൻ, '20 കോടി അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞുവെന്നും ഷാലു വെളിപ്പെടുത്തി. എന്നാല്, പിന്നീട് താൻ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം അഭിമുഖത്തിനിടെ വ്യക്തമാക്കി.
സിനിമയെ കുറിച്ച് പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ച് പല ചലച്ചിത്ര പ്രവർത്തകർക്കും റോബിനെ പരിചയപ്പെടുത്തിയത് താനാണെന്ന് ശാലു ഓർത്തെടുത്തു. റോബിന് പ്രോത്സാഹനം നല്കാനായി മോഹൻലാലിന്റെ ഫേസ്ബുക്ക് പേജില് ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ പോലും താൻ സഹായിച്ചുവെന്നും ശാലു പറഞ്ഞു.
ശാലു പേയാടിന്റെ വാക്കുകള്
റോബിൻ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതായിരുന്നു. അന്ന് അവർ സോഷ്യല് മീഡിയ താരങ്ങളാണ്. ബിഗ് ബോസ് എന്ന പരിപാടി ഞാൻ കണ്ടിട്ടില്ലായിരുന്നു. ഇവരെ അറിയില്ല. നമ്മളുടെ ലോകമല്ല അത്. അങ്ങനെ റോബിൻ ഇങ്ങോട്ട് വന്ന് എന്നെ പരിചയപ്പെട്ടു. ചേട്ടാ നമുക്കൊരു പടം ചെയ്യണം, 20 കോടി രൂപ അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞു. കൊള്ളാം, പടം ചെയ്യാമെന്ന് ഞാനും കരുതി. അങ്ങനെ കുറേപ്പേരെ പരിചയപ്പെടുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഇതെല്ലാം പുകമറയാണെന്ന് മനസിലായത്.
ഇവൻ നമ്മളെ ബലിയാടാക്കുകയാണെന്ന് പിന്നെ മനസിലായി. പക്ഷെ അപ്പോഴേക്കും മുതലയുടെ വായില് തല വെച്ചത് പോലെയായിരുന്നു. പിന്നെ ഊരാൻ പറ്റില്ലല്ലോ. എല്ലാവർക്കും ഇവനെ പരിചയപ്പെടുത്തിക്കൊടുത്തില്ലേ. പടം ചെയ്യും എന്ന് പറഞ്ഞു. മോഹൻലാലിന്റെ പേജില് വരെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അപ്പോഴെല്ലാം എന്റെ മനസില് പടം നടക്കുമെന്നാണ്. പിന്നീടാണ് ഇവന്റെ കയ്യില് ഒന്നുമില്ല, പറ്റിച്ചതാണെന്നൊക്കെ അറിയുന്നത്.
വണ്ടിയെടുത്ത് സിസി അടയ്ക്കാത്ത പ്രശ്നം ഉണ്ടായി. വിളികള് മൊത്തം എനിക്കാണ് വരുന്നത്. പെട്ടുപോയി. പുള്ളി നൂറ് ശതമാനം തട്ടിപ്പാണ്. ബിജെപിയില് സ്ഥാനാർത്ഥിയായി നിന്നത് പോലും വെറും തട്ടിപ്പാണ്. അവിടെ നിന്ന് എന്തെങ്കിലും കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അവന് സോഷ്യല് മീഡിയയില് എപ്പോഴും കളം വേണം. അതിനപ്പുറം ആരോടും ആത്മാർത്ഥതയുമില്ല.
അതേസമയം, നേരത്തെയും റോബിനെതിരെ ശാലു പേയാട് രംഗത്ത് വന്നിരുന്നു. ആരെ പിടിച്ചാല് എവിടെ എന്ത് ചെയ്യാന് പറ്റുമെന്ന് അവന് വ്യക്തമായി അറിയാം. യൂസ് ആന്റ് ത്രോയാണ്. എന്നെ വലിച്ച് താഴെയിടാം എന്നാണ് ഇപ്പോള് ആലോചിക്കുന്നത്. ഇടുങ്ങിയ ചിന്താഗതിയും ത്രീ ജി ജീവിതവുമാണ്. ഉണ്ടയില്ലാ തോക്കിലാണ് റോബിൻ വെടിവെക്കുന്നതെന്നും ശാലു പേയാട് പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR