Enter your Email Address to subscribe to our newsletters

Banglore , 08 മെയ് (H.S.)
പോക്സോ കേസ് അന്വേഷണത്തിനിടെ താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി. ബെംഗളൂരുവിലെ മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബല്ലാരി സ്വദേശിയായ കാർത്തിക് എന്ന രാമു (24) ആണ് പൊലീസ് സ്റ്റോഷനിൽ വച്ച് താക്കോൽ വിഴുങ്ങി ആത്മഹത്യ ശ്രമം നടത്തിയത്. സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ പ്രതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് നിരീക്ഷണത്തിൽ മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം താക്കോൽ പുറത്തെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി പത്ത് കിലോയോളം വാഴപ്പഴം പ്രതിയെ കൊണ്ട് കഴിപ്പിച്ചു. പിന്നീട്, ടോയ്ലറ്റിൽ പോയപ്പോഴാണ് താക്കോൽ പുറത്തതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
കേസ് വിശദാംശങ്ങൾ
പോക്സോ കേസ് അന്വേഷണത്തിനിടെയാണ് അസാധാരണ സംഭവം പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. മദനായകനഗള്ളിയിൽ 17 വയസുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയുടെ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകി. കാർത്തിക് ഞങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയതായി പെൺക്കുട്ടിയുടെ കുടുംബം ആരോപിച്ചു. ഏപ്രിൽ 24 ന് കാർത്തിക്കിനെതിരെ മദനായകനഗള്ളിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് പൊലീസ് കേസന്വേഷണം ആരംഭിക്കുകയും പ്രതിക്കായി തെരച്ചിൽ നടത്തുകയും ചെയ്തു. കാർത്തികിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ചോദ്യംചെയ്യൽ നടപടികൾ ആരംഭിച്ചു. പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് ഭയന്ന പ്രതി ചോദ്യം ചെയ്യലിനിടെ താക്കോൽ വിഴുങ്ങി ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു.
താക്കോൽ പുറത്തുവന്നതിനെത്തുടർന്ന് പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം തുടർനടപടികൾ ആരംഭിച്ചു. പ്രതിയെ പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കി. പോക്സോ കേസിനു പുറമെ ആത്മഹത്യാ ശ്രമം, സർക്കാർ ജീവനക്കാരിൽ ഭയം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
പോക്സോ (POCSO) കേസ്
നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് കഠിനമായ ശിക്ഷകളാണുള്ളത്. കുറ്റകൃത്യത്തിൻ്റെ ഗൗരവമനുസരിച്ച് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം. കൊടും ക്രൂരതയുണ്ടായാൽ വധശിക്ഷ വരെ നൽകാൻ നിയമം അനുവദിക്കുന്നു.
ആത്മഹത്യാ ശ്രമം
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് ഒരു വർഷം വരെ നീണ്ടുനിൽക്കാവുന്ന തടവ്/ പിഴ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR