സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും നാളെ മുതൽ സൗജന്യ യാത്ര.
Thiruvananthapuram , 14 ജൂണ് (H.S.) സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും നാളെ മുതൽ സൗജന്യ യാത്ര. എല്ലാത്തരം ഓർഡിനറി കെഎസ്ആര്ടിസി ബസുകളിലും നാളെ മുതൽ സൗജന്യ ടിക്കറ്റിൽ യാത്ര ചെയ്യാം. യുഡിഎഫ് സർക്കാരിൻ്റെ സൗജന്യ യാത്രാ പദ്ധതിയായ ''പ്രിയദർശിനി'' നാളെ
KSRTC


Thiruvananthapuram , 14 ജൂണ് (H.S.)

സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും നാളെ മുതൽ സൗജന്യ യാത്ര. എല്ലാത്തരം ഓർഡിനറി കെഎസ്ആര്ടിസി ബസുകളിലും നാളെ മുതൽ സൗജന്യ ടിക്കറ്റിൽ യാത്ര ചെയ്യാം. യുഡിഎഫ് സർക്കാരിൻ്റെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' നാളെ രാവിലെ 8.30 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ പദ്ധതി പ്രാബല്യത്തിൽ വരും. തമ്പാനൂർ ബസ് ടെർമിനലിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റേഷനിൽ നിന്ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിലേക്ക് കെഎസ്ആർടിസി ബസിൽ മുഖ്യമന്ത്രി യാത്ര ചെയ്യും.

വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ യാത്രക്കാരും ഉദ്ഘാടന യാത്രയിൽ പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം, രാവിലെ 9 മുതൽ കേരളത്തിലുടനീളമുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ പൊതുജന പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക ഉദ്ഘാടന പരിപാടികൾ നടക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. സൗജന്യ യാത്ര ലഭ്യമാകുന്ന കെഎസ്ആര്ടിസി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് പ്രഖ്യാപിച്ച 'ഇന്ദിര ഗ്യാരൻ്റി'കളുടെ ഭാഗമായ ഈ പദ്ധതി ജൂൺ 15 മുതൽ സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി സർവീസുകളിലും ലഭ്യമാകും. ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി, വരുമാനം, സാമൂഹിക നില അല്ലെങ്കിൽ മറ്റേതെങ്കിലും മാനദണ്ഡങ്ങൾ പരിഗണിക്കാതെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയ്ക്ക് അർഹതയുണ്ടായിരിക്കും.

സൗജന്യ ടിക്കറ്റിൽ യാത്ര ചെയ്യാൻ പ്രത്യേകം കാര്ഡുകളോ സര്ട്ടിഫിക്കറ്റുകളോ റജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർ യാത്ര ചെയ്യുമ്പോൾ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) വഴി കണ്ടക്ടർമാരിൽ നിന്ന് സീറോ ടിക്കറ്റാണ് ലഭിക്കുക. ടിക്കറ്റിംഗ് സംവിധാനം ഓരോ യാത്രയിലും ഡിജിറ്റലായി രേഖപ്പെടുത്തും.

ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ഇത് സംസ്ഥാനവ്യാപകമായി കവറേജ് ഉറപ്പാക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കും. കെഎസ്ആർടിസി യുടെ കരാർ ബാധ്യതകളെയും ദൈനംദിന പ്രവർത്തന ചെലവുകളെയും ബാധിക്കാതിരിക്കാൻ ഒരു സാമ്പത്തിക മാനേജ്മെൻ്റ് സംവിധാനം നടപ്പിലാക്കും.

പദ്ധതിയിൽ നിന്നുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് കോർപ്പറേഷൻ യാത്രാക്കൂലി കൂടാതെയുള്ള വരുമാന സ്രോതസ്സുകൾ തേടും. ഇപ്പോഴത്തെ രൂപത്തിൽ ഈ ഇളവ് കെഎസ്ആർടിസിക്ക് പ്രതിമാസം 60 കോടിയിലധികം രൂപ അല്ലെങ്കിൽ പ്രതിവർഷം 800 കോടി രൂപ ചെലവാകുമെന്നും ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.

ശമ്പളത്തിനും പെൻഷനുമായി പ്രതിവർഷം 1,500 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ടെന്നും പദ്ധതിക്കുള്ള അധിക വിഹിതം ആ പേയ്മെൻ്റുകളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയും വരുമാനവും മെച്ചപ്പെടുത്തിയ ശേഷം ഭാവിയിലെ വിപുലീകരണം പരിഗണിക്കും. പ്രവർത്തന ആവശ്യകതയും നിലവിലെ സ്ഥിതിയും വിലയിരുത്തുന്നതിനായി പദ്ധതി ഇടയ്ക്കിടെ അവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ജോലി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മറ്റ് ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഈ സംരംഭം നേരിട്ട് സാമ്പത്തിക ആശ്വാസം നൽകുമെന്നും ഇത് അവരുടെ പ്രതിമാസ യാത്രാ ചെലവിൻ്റെ ഒരു പ്രധാന ഭാഗം ലാഭിക്കാൻ അനുവദിക്കുകയും ചെയ്യും. യാത്രാ ചെലവുകൾ ഒഴിവാക്കുന്നത് സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭക പ്രവർത്തനങ്ങൾ എന്നിവയിൽ കൂടുതൽ പങ്കാളിത്തം കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സൗജന്യയാത്ര ലഭിക്കുക ഈ വിഭാഗങ്ങളിൽ

ഓർഡിനറി

സിറ്റി ഓർഡിനറി

ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി

പോയിൻ്റ് ടു പോയിൻ്റ്

ഗ്രാമവണ്ടി

ഫെയർ സ്റ്റേജ് എൽഎസ്

ടൗൺ ടു ടൗൺ

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News