Enter your Email Address to subscribe to our newsletters

Alappuzha ,1 ജൂണ്‍ (H.S.)
ആലപ്പുഴ: കയർ മേഖലയിൽ സമഗ്ര പരിഷ്കരണവും പുരോഗമനവും ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു . ആലപ്പുഴയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കയർ വ്യവസായം ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചുമതലയേറ്റ ഉടൻ തന്നെ കയർ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് നിലവിലെ സാഹചര്യം വിലയിരുത്തി. തൊഴിലാളികളുടെ കൂലി വർധന, ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ പരാതികൾ, കയറ്റുമതി വർധിപ്പിക്കൽ, പുതിയ വിദേശ വിപണികൾ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
കയർ മേഖലയിലെ പ്രശ്നങ്ങളും വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനായി കയർ കയറ്റുമതിക്കാരുടെ പ്രത്യേക യോഗം ജൂലയ് 4-ന് ആലപ്പുഴയിൽ ചേരും. കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് യോഗം രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ ഇടനാഴി, പിൽഗ്രിം ടൂറിസം പദ്ധതി, ബ്ലൂ ഇക്കോണമിയുടെ ഭാഗമായി പ്രത്യേക വികസന രൂപരേഖ, പുതിയ മെഡിക്കൽ കോളേജ് എന്നിവ ഉൾപ്പെടെ ബജറ്റിലൂടെ ആലപ്പുഴയ്ക്ക് ലഭിച്ച ആനുകൂല്യങ്ങൾ ജില്ലയുടെ വളർച്ചയ്ക്ക് പുതിയ ഊർജം പകരുന്നതാണെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S