Enter your Email Address to subscribe to our newsletters

Palakkad , 26 ജൂണ് (H.S.)
അമ്മയിലെ പ്രശ്നങ്ങള് പരിഹരിക്കാനുള്ള ചര്ച്ചകളും ശ്രമങ്ങളും തങ്ങള് നടത്തുന്നുണ്ടെന്ന് എംഎല്എ രമേഷ് പിഷാരടി. സ്ഥിരം കമ്മിറ്റി വരുന്നതിന് മുമ്പുള്ള ഒരു താത്കാലിക കമ്മിറ്റി കൊണ്ടുവരാനുള്ള ശ്രമമാണ് നിലവില് നടക്കുന്നതെന്നും അദ്ദേഹം. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രതികരണം. പ്രശ്നങ്ങള് ചര്ച്ച ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ ആദ്യ യോഗം ചേര്ന്നു. യോഗത്തില് ഏതാനും തീരുമാനങ്ങള് കൈക്കൊണ്ടിട്ടുണ്ടെന്നും എന്നാല് അതിപ്പോള് പുറത്ത് പറയാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരമാവധി വേഗത്തില് നടത്താനാണ് ശ്രമിക്കുന്നത്. വളരെ വേഗത്തില് തന്നെ പുതിയൊരു കമ്മിറ്റിയെ കൊണ്ടുവരേണ്ടതുണ്ട്. വളരെ കുറച്ച് ആളുകള് മാത്രമുണ്ടായിട്ടും നല്ല നിരവധി കാര്യങ്ങള് ചെയ്യാന് സാധിക്കുന്ന ഒരു സംഘടനയാണ് അമ്മ. എന്നാല് അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള് എല്ലാവരെയും പോലെ അതില് പ്രവര്ത്തിക്കുന്ന ഒരാളെന്ന നിലയില് മാനസികമായൊരു വേദന തനിക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി അമ്മയിലുണ്ടായ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും നിലനില്ക്കുന്ന പ്രശ്നങ്ങളുമെല്ലാം വളരെ കാര്യക്ഷമമായി നടത്തപ്പെടേണ്ട തരത്തിലുള്ള ഒരു കമ്മിറ്റിയെ ഇത് ഏല്പ്പിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ശ്വേത മേനോന്, അന്സിബ, മല്ലിക തുടങ്ങി എല്ലാവരോടും താന് സംസാരിച്ചെന്നും എംഎല്എ പറഞ്ഞു.
പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാനുള്ള മാർഗങ്ങൾ മുതിർന്ന താരങ്ങളുമായി കൂടിയാലോചിക്കും രാജിവച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കും. അമ്മയിലെ ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ് . പ്രശ്നങ്ങളില്ലാതെ സംഘടനയെ നയിക്കാൻ ശേഷിയുളളവർ തലപ്പത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതെങ്ങനെ പരിഹരിക്കാമെന്നും അവരുമായി ചര്ച്ച ചെയ്തിട്ടുണ്ട്. വിഷയത്തില് രണ്ട് വശങ്ങളും കേള്ക്കേണ്ടതുണ്ട്. കൂട്ടത്തില് പലരും വളരെ വൈകാരികമായി പ്രതികരിക്കുകയും മാധ്യമങ്ങള്ക്ക് മുന്നില് പറയുകയും ചെയ്യുമ്പോഴാണ് അത് വളരെ വലിയൊരു പ്രശ്നമായി തോന്നുന്നത്. ഗൗരവമുള്ള പ്രശ്നങ്ങളുണ്ട്. എന്നാല് ചിലതൊന്നും അത്ര ഗൗരവമുള്ളതല്ല. ഇതിനെല്ലാം വളരെ ഉത്തരവാദിത്വത്തോടെ കഴിയും വിധം പരിഹാരം കാണും.
500 പേരുള്ള ഒരു ചെറിയ സംഘടനയാണിത്. അത്തരമൊരു കമ്മിറ്റിയിലെ പ്രശ്നങ്ങള് പരിഹരിക്കുകയെന്നത് വലിയൊരു കാര്യമല്ല. മുഴുവന് പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പുതിയ കമ്മിറ്റി വരും. അവരെല്ലാം കൃത്യമായ നോക്കിക്കൊള്ളും. വ്യക്തിപരമായ പ്രശ്നങ്ങളിലെല്ലാം എത്രത്തോളം ഇടപെടാന് സാധിക്കുമോ അത്രത്തോളം ഇടപെടും. നിലവില് പരിഹരിക്കാവുന്ന പ്രശ്നങ്ങള് മാത്രമെയുള്ളൂവെന്നും എംഎല്എ രമേഷ് പിഷാരടി കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR