Enter your Email Address to subscribe to our newsletters

Amritsar , 29 ജൂണ് (H.S.)
അമൃത്സർ: പഞ്ചാബ് നിയമസഭ അടുത്തിടെ പാസാക്കിയ വിശുദ്ധ ഗ്രന്ഥ നിന്ദാ വിരുദ്ധ നിയമത്തിൽ (Anti-Sacrilege Law) ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാരിന് ഒരു മാസത്തെ സമയം അനുവദിച്ച് സിഖ് മതമേധാവികളുടെ പരമോന്നത സഭയായ അകാൽ തഖ്ത്. നിയമത്തിലെ ചില നിർണായക വ്യവസ്ഥകൾ സിഖ് വികാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണെന്ന ആക്ഷേപമുയർന്നതിനെ തുടർന്ന് പഞ്ചാബിലെ മുഴുവൻ സിഖ് എം.എൽ.എമാരും മന്ത്രിമാരും അകാൽ തഖ്തിനു മുൻപാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം. അകാൽ തഖ്ത് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് നിയമത്തിൽ ഭേദഗതി വരുത്താമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ യോഗത്തിൽ പങ്കെടുത്ത എല്ലാ ജനപ്രതിനിധികളും സമ്മതിച്ചിട്ടുണ്ട്.
2026 ഏപ്രിൽ 13-നാണ് പഞ്ചാബ് നിയമസഭ 'ജഗത് ജ്യോതി ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് സത്കാർ (ഭേദഗതി) നിയമം, 2026' ഏകകണ്ഠമായി പാസാക്കിയത്. ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തുകയോ അനാദരിക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവും 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു പുതിയ നിയമം. എന്നാൽ, ഈ നിയമനിർമ്മാണത്തിന് മുൻപ് സിഖ് പന്തിന്റെയോ പരമോന്നത സഭകളുടെയോ അഭിപ്രായം തേടിയില്ലെന്ന് ചൂണ്ടിക്കാട്ടി അകാൽ തഖ്ത് ജാഥേദാർ ഗിയാനി കുൽദീപ് സിംഗ് ഗാർഗജ്ജ് രംഗത്തെത്തുകയായിരുന്നു.
സിഖ് മതപരമായ പദാവലികളും നിയമങ്ങളും നിർവ്വചിക്കാൻ നിയമസഭയ്ക്ക് അവകാശമില്ലെന്നും അത് പരമോന്നത മതനേതൃത്വത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും ജാഥേദാർ വ്യക്തമാക്കി. വിശുദ്ധ ഗ്രന്ഥത്തിന്റെ പകർപ്പുകൾ എവിടെയൊക്കെ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരങ്ങൾ അടങ്ങിയ കേന്ദ്ര രജിസ്റ്റർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നത് ഭക്തരുടെ വ്യക്തിവിവരങ്ങൾ പുറത്താകാനും സാമൂഹിക വിരുദ്ധർ അത് ദുരുപയോഗം ചെയ്യാനും കാരണമാകുമെന്നും അകാൽ തഖ്ത് ചൂണ്ടിക്കാട്ടി. കൂടാതെ, അബദ്ധവശാലോ അപകടം മൂലമോ വിശുദ്ധ ഗ്രന്ഥത്തിന് കേടുപാടുകൾ സംഭവിച്ചാൽ അതിനെ കുറ്റകൃത്യമായി കാണുന്ന രീതിയിലുള്ള അവ്യക്തതകൾ നിയമത്തിൽ ഉണ്ടെന്നും അവ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അകാൽ തഖ്തിന്റെ സമൻസിനെ തുടർന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ, നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സന്ധ്വാൻ, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അമൃത്സറിലെത്തി ജാഥേദാർമാരുമായി ചർച്ച നടത്തി. വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നതെന്നും, അകാൽ തഖ്ത് നൽകുന്ന രേഖാമൂലമുള്ള നിർദ്ദേശങ്ങൾ സ്പീക്കർ വഴി സർക്കാരിന് കൈമാറുമെന്നും ധനമന്ത്രി ഹർപാൽ സിംഗ് ചീമ അറിയിച്ചു. ഈ നിർദ്ദേശങ്ങൾ വിശദമായി പഠിച്ച ശേഷം ഒരു മാസത്തിനകം നിയമസഭയിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K