Enter your Email Address to subscribe to our newsletters

New delhi, 08 ജൂണ്‍ (H.S.)
ന്യൂഡൽഹി : തിങ്കളാഴ്ച ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12 മണിക്ക് ചേരുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ യോഗം കടുത്ത രാഷ്ട്രീയ അസ്വാരസ്യങ്ങൾക്കും തർക്കങ്ങൾക്കും വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ. മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളിൽ പാർലമെന്‍റിലെ തന്ത്രങ്ങൾ മെനയാൻ കഴിഞ്ഞ ഏപ്രിൽ 15ന് സഖ്യം ഒടുവിലായി യോഗം ചേർന്ന സാഹചര്യത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ കൂടിക്കാഴ്ച. സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടികളും സഖ്യകക്ഷികൾക്കിടയിലെ മാറിയ സമവാക്യങ്ങളും പ്രതിപക്ഷ നിരയുടെ ശക്തി കുറച്ചിരിക്കുകയാണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം പിരിയാൻ കോൺഗ്രസ് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ ഇത്തവണത്തെ യോഗത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.
കോൺഗ്രസ് നേതൃത്വം ജോസഫ് വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) പാർട്ടിയുമായി ചേർന്ന് തമിഴ്‌നാട്ടിൽ ഭരണത്തിൽ പങ്കാളിയായതോടെയാണ് ഡിഎംകെ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. വിജയ്‍യുടെ ടിവികെ ഇന്ത്യ മുന്നണിയിൽ എത്തുമോ എന്നതും വലിയ ആകാംക്ഷയാണ്. അതേസമയം പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെടുകയും പാർട്ടിയിൽ വലിയൊരു വിഭാഗം എംഎൽഎമാരുടെയും എംപിമാരുടെയും അതൃപ്തി കാരണം സംഘടന തകർച്ചയുടെ ഭീഷണി നേരിടുകയും ചെയ്യുന്ന തൃണമൂൽ കോൺഗ്രസ് ഇത്തവണ കൂടുതൽ സജീവമായ പങ്കുവഹിക്കാനാണ് ശ്രമിക്കുന്നത്. മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലെത്തിയിരിക്കുന്നത് തങ്ങളുടെ പാർലമെന്‍ററി പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാനും ‘ഇന്ത്യ’ മുന്നണിയുടെ പിന്തുണയോടെ ബിജെപിക്കെതിരെ ശക്തമായി നിലയുറപ്പിക്കാനുമാണ്.
---------------
Hindusthan Samachar / Sreejith S