Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ജൂലൈ (H.S.)
മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാനുമായി പുലയനാർക്കോട്ട ആശുപത്രിയിൽ മെഡിസിൻ ഒ.പി തുറന്നു. ആരോഗ്യം - ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിലെ മെഡിസിൻ ഒ.പിയുടെ തുടർച്ചയായാണ് ഏഴാമത് യൂണിറ്റ് പുലയനാർകോട്ട ആരംഭിച്ചത്. രോഗികളെ തറയിൽ കിടത്തില്ലെന്നും കിടക്ക രോഗിയുടെ അവകാശമാണെന്നുമുള്ള ഈ സർക്കാരിന്റെ നയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസിൻ ഒ.പിയ്ക്ക് കീഴിൽ അഡ്മിറ്റായിട്ടുള്ളതും ഗുരുതരമല്ലാത്തതുമായ രോഗികളെ ഇവിടേക്ക് മാറ്റും.
മരുന്ന് നൽകി നിരീക്ഷണം ആവശ്യമുള്ളതും വീട്ടിലേക്ക് അയക്കാൻ കഴിയാത്തതുമായ ഇത്തരം രോഗികൾക്ക് ആവശ്യമായ പരിചരണം ഇവിടെ നൽകും. 200കിടക്കകളാണ് മെഡിസിൻ ഏഴാം യൂണിറ്റിന് കീഴിൽ സജ്ജമാക്കുന്നത്.
ആദ്യഘട്ടമായി 100കിടക്കകൾ ഒരുക്കി. പുലയനാർകോട്ട ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലാത്ത വിധം ഉപയോഗിക്കാതെ കിടന്ന സ്ഥലമാണ് രോഗികൾക്കായി പ്രയോജനപ്പെടുത്തുന്നത്.
മെഡിസിൻ വിഭാഗത്തിൽ ചികിത്സതേടണ്ട രോഗികൾക്ക് നേരിട്ടും ഇവിടേക്ക് എത്താം. മെഡിക്കൽ കോളേജിൽ നിന്ന് രോഗികളെ മാറ്റാൻ രണ്ട് ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജിൽ നിന്ന് ആളുകൾക്ക് പുലയനാർകോട്ടയിലേക്ക് എത്താൻ ബസ് സൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി അധികൃതരുമായി സംസാരിക്കുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികൾക്ക് കിടക്ക ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരുടെ സേവനം ക്രമപ്പെടുത്തതിനുള്ള നടപടികൾ സ്വീകരിക്കും. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമിച്ച് അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും കൂടാതെ ഒഴിഞ്ഞ വാർഡുകൾ ഉണ്ടെങ്കിൽ അവിടെയും മെഡിക്കൽ കോളേജുകളിൽ അഡ്മിറ്റാക്കുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളുടെ സ്ഥലപരിമിതി സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും അതിനനുസരിച്ച് രോഗികൾക്ക് ആവശ്യമായ കിടക്കകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കെട്ടിടങ്ങൾ അടച്ചിടുന്നത് ഒഴിവാക്കുമെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു.
വി.മുരളീധരൻ എം.എൽ.എ, ആക്കുളം വാർഡ് കൗൺസിലർ അഡ്വ.മിനി.പി.എസ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, ഡി.എം.ഒ ഡോ.ബിന്ദു മോഹൻ, ഡി.പി.എം ഡോ.അർണോൾഡ് ദീപക്, പുലയനാർകോട്ട ആശുപത്രി സൂപ്രണ്ട് ഷബ്ന, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ജയചന്ദ്രൻ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ജേക്കബ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR