റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്ധിപ്പിച്ചു; ഉത്തരവിറങ്ങി
Thiruvanathapuram, 20 ജൂലൈ (H.S.) സംസ്ഥാനത്ത് റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിച്ച് സര്‍ക്കാര്‍. നിലവില്‍ 200 രൂപയായിരുന്നു സംസ്ഥാനത്ത് താങ്ങുവില ഉണ്ടായിരുന്നത്. എന്നാല്‍ വി. ഡി. സതീശന്‍ ഇക്കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റില്‍ താങ്ങുവില 250 ആയി ഉയര്‍
Rubber


Thiruvanathapuram, 20 ജൂലൈ (H.S.)

സംസ്ഥാനത്ത് റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിച്ച് സര്‍ക്കാര്‍. നിലവില്‍ 200 രൂപയായിരുന്നു സംസ്ഥാനത്ത് താങ്ങുവില ഉണ്ടായിരുന്നത്. എന്നാല്‍ വി. ഡി. സതീശന്‍ ഇക്കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റില്‍ താങ്ങുവില 250 ആയി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചാണ് താങ്ങുവില ഉയര്‍ത്തിയത്.

കോട്ടയത്തെ പാമ്പാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. രാജ്യത്ത് റബ്ബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. അതിനാല്‍ തന്നെ കാര്‍ഷിക മേഖലയില്‍ റബ്ബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്‌നമാണ്.

പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമം താങ്ങുവില വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതുമാത്രമല്ല, 2016ല്‍ 250 രൂപ പ്രഖ്യാപിച്ച എല്‍.ഡി.എഫ് മുന്നണി 2026ല്‍ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നിലവില്‍ റബ്ബറിന്റെ (ആര്‍.എസ്.എസ് 4) വിപണി വില 276 രൂപയാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പത്ത് വര്‍ഷമെടുത്താണ് താങ്ങുവില 200ല്‍ എത്തിച്ചത്.

കൂടാതെ, ഇന്ദിര ഗ്യാരണ്ടിയായി പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി പദ്ധതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതിക്കായി 10 കോടി, മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കാന്‍ 200 കോടി രൂപ എന്നിവയും ബജറ്റ് പ്രഖ്യാപനങ്ങളാണ്. 10,000 എം.എസ്.എം.ഇകള്‍ (ഇടത്തരം-ചെറുകിട വ്യവസായ യൂണിറ്റുകള്‍) തുടങ്ങാനായി സര്‍ക്കാര്‍ സഹായം നല്‍കുമെന്ന പദ്ധതിക്ക് 100 കോടി പ്രാഥമികമായി അനുവദിച്ചു.

അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ദിശാസൂചികയായിരിക്കും ബജറ്റെന്ന് അവതരണവേളയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്നുസമ്മതിച്ചാണ് അദ്ദേഹം ബജറ്റ് അവതരണം നടത്തിയത്.

അതേസമയം, റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപനം ന. കടുത്തുരുത്തി ടൗണ്‍ ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 250 രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചിരുന്നത്. അടുത്ത ഘട്ടത്തില്‍ അത് 300 ആക്കുമെന്നും കേരളത്തിന്റെ മണ്ണില്‍ കര്‍ഷകന്റെ കണ്ണീര് വീഴരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News