Enter your Email Address to subscribe to our newsletters

Malappuram, 26 ജൂലൈ (H.S.)
മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടത്തിൽ ഒരു മരണം...ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിനു സമീപം നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത് :
സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. നാല്പേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെടുത്തു.
തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. മഴയിൽ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഫയർഫോഴ്സെത്തി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. വളാഞ്ചേരി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്.
യാത്രക്കാരെല്ലാം ഇപ്പോഴും അപകടത്തിന്റെ ഭീതിയിലാണ്. വലിയൊരു ശബ്ദം കേൾക്കുകയും പിന്നാലെ ബസ് തലകീഴായി മറിയുകയും ചെയ്യുകയാണ് ചെയ്തതെന്ന് യാത്രക്കാർ പ്രതികരിച്ചു. ബസ് അമിത വേഗത്തിലാണ് ഓടിക്കൊണ്ടിരുന്നത് എന്നും ഇവർ ആരോപിച്ചു. അപകടം ഉണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
ബസ്സിൽ നിന്ന് ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ഫയർഫോഴ്സ് കൂടി എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനായി..
---------------
Hindusthan Samachar / Sreejith S