Enter your Email Address to subscribe to our newsletters

Newdelhi , 05 ജൂലൈ (H.S.)
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി ദ്രവീകൃത പ്രകൃതി വാതക (LNG) കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അടിയന്തര പ്രകൃതി വാതക വിതരണ നിയന്ത്രണങ്ങൾ പിൻവലിച്ചു. ശനിയാഴ്ച കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് തീരുമാനം അറിയിച്ചത്.
മാർച്ച് 9-ന് പുറത്തിറക്കിയ Natural Gas (Supply Regulation) Order, 2026 പ്രകാരമാണ് സർക്കാർ രാജ്യത്തെ ആഭ്യന്തര പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്ന എൽഎൻജിയും മുൻഗണനാ പട്ടികയിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലവിൽ വന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായതും പരിഗണിച്ചാണ് ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായും ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കടൽ ഗതാഗതം വീണ്ടും പുനരാരംഭിച്ചതായുമാണ് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. ഇതോടെ അടിയന്തര നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്രം വിലയിരുത്തി.
ഹോർമുസ് പ്രതിസന്ധി ഇന്ത്യയെ എങ്ങനെ ബാധിച്ചു?
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ സൈനിക നടപടികൾക്കും അതിന് ഇറാൻ നടത്തിയ തിരിച്ചടികൾക്കും പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ എൽഎൻജി കപ്പലുകളുടെ സഞ്ചാരം ഗുരുതരമായി ബാധിക്കപ്പെട്ടത്. ചില അന്താരാഷ്ട്ര വിതരണക്കാർ Force Majeure പ്രഖ്യാപിക്കുകയും നിരവധി ചരക്കുകപ്പലുകളുടെ യാത്ര മാറ്റിവെക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ഊർജ ആവശ്യകതയിൽ വലിയൊരു പങ്ക് ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിൻ്റെ ഏകദേശം 88 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. പ്രകൃതി വാതക ആവശ്യത്തിൻ്റെ ഏകദേശം പകുതിയും വിദേശരാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്.
അതിൽ തന്നെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 മുതൽ 45 ശതമാനം വരെയും, എൽഎൻജി ഇറക്കുമതിയുടെ 65 ശതമാനത്തോളവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. പ്രത്യേകിച്ച് ഖത്തറിൽ നിന്നുള്ള എൽഎൻജി ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലെത്തുന്നത്. അതിനാൽ ഈ കടലിടുക്കിലെ ഏത് തടസവും രാജ്യത്തിൻ്റെ ഊർജ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണ്.
ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര അധികാരം ഉപയോഗിച്ച് ഗ്യാസ് വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അവശ്യ മേഖലകൾക്ക് മുൻഗണന നൽകുകയും ചെയ്തത്. ക്രൂഡ് ഓയിൽ വിതരണത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങൽ വർധിപ്പിച്ച് ഒരു പരിധിവരെ പ്രതിസന്ധി മറികടന്നെങ്കിലും പ്രകൃതി വാതക ഇറക്കുമതിയിൽ അത്ര എളുപ്പത്തിൽ ബദൽ കണ്ടെത്താനായിരുന്നില്ല.
നിയന്ത്രണങ്ങൾ എന്തൊക്കെയായിരുന്നു
അടിയന്തര ഉത്തരവ് പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള പൈപ്പ്ഡ് നാചുറൽ ഗ്യാസ് (PNG), വാഹനങ്ങൾക്കുള്ള കംപ്രസ്ഡ് നാചുറൽ ഗ്യാസ് (CNG), എൽപിജി ഉൽപ്പാദനം, ദേശീയ ഗ്യാസ് പൈപ്പ്ലൈൻ പ്രവർത്തനം എന്നിവയ്ക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപയോഗത്തിൻ്റെ 100 ശതമാനം ഗ്യാസ് ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു.
വള നിർമാണശാലകൾക്ക് ശരാശരി ആവശ്യത്തിൻ്റെ 70 ശതമാനവും, ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യവസായ സ്ഥാപനങ്ങൾക്കും സിറ്റി ഗ്യാസ് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്കും ശരാശരി ഉപയോഗത്തിൻ്റെ 80 ശതമാനവും ലഭ്യമാക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.
ഇതിന് വേണ്ടിയാണ് പെട്രോകെമിക്കൽ പ്ലാന്റുകൾക്കും ഗ്യാസ് ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങൾക്കും വിതരണം കുറച്ചത്. എണ്ണ ശുദ്ധീകരണശാലകളോടും ഗ്യാസ് ഉപയോഗം ശരാശരിയുടെ 65 ശതമാനമായി പരിമിതപ്പെടുത്താൻ നിർദേശിച്ചിരുന്നു.
സംസ്ഥാന ഉടമസ്ഥതയിലുള്ള GAIL-ന് Petroleum Planning and Analysis Cell (PPAC)-നൊപ്പം ചേർന്ന് രാജ്യത്തെ ഗ്യാസ് ലഭ്യത ഏകോപിപ്പിക്കാനും, ആവശ്യാനുസരണം പുനർവിതരണം നടത്താനും, പുതുക്കിയ വിലയും വിതരണക്രമവും നിശ്ചയിക്കാനുമുള്ള ചുമതല നൽകിയിരുന്നു. ഗ്യാസ് ഉൽപാദകർ, എൽ.എൻ.ജി ഇറക്കുമതിക്കാർ, വിപണന കമ്പനികൾ, പൈപ്പ്ലൈൻ ഓപ്പറേറ്റർമാർ, സിറ്റി ഗ്യാസ് വിതരണ കമ്പനികൾ എന്നിവർക്കെല്ലാം സർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതായിരുന്നു. ആവശ്യമെങ്കിൽ നിലവിലെ വാണിജ്യ കരാറുകളെ പോലും മറികടന്ന് സർക്കാർ ഇടപെടാൻ ഉത്തരവിലൂടെ അധികാരമുണ്ടായിരുന്നു.
എന്നാൽ നിലവിൽ പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലവിലുള്ളതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായതും ചർച്ചകൾ പുരോഗമിക്കുന്നതും പരിഗണിച്ച് ഈ നിയന്ത്രണങ്ങൾ ഇനി ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.
ഇതിന് മുമ്പ് പ്രതിസന്ധി നേരിടാൻ കൊണ്ടുവന്ന മറ്റ് രണ്ട് അടിയന്തര നടപടികളായ പെട്രോകെമിക്കൽ ഫീഡ്സ്റ്റോക്ക് മാറ്റി. എൽ.പി.ജി ഉൽപ്പാദനം വർധിപ്പിക്കാനുള്ള നിർദേശവും വലിയ ഉപഭോക്താക്കൾക്കുള്ള ഡീസൽ വിൽപ്പന നിയന്ത്രണവും സർക്കാർ ഇതിനകം പിൻവലിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR