Enter your Email Address to subscribe to our newsletters

Kochi,14 ഓഗസ്റ്റ് (H.S.)
എറണാകുളം ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി അപകടഭീഷണി ഒഴിവാക്കുന്നതിന് സംരക്ഷണ വേലി, ഗേറ്റ്, മുന്നറിയിപ്പ് ബോർഡ് എന്നിവ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
നഗരത്തിന് സമീപത്തുൾപ്പെടെ ജില്ലയിൽ അപകടഭീഷണി ഉയർത്തുന്ന 70 ക്വാറികളുണ്ടെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ ഉടമകളെ കണ്ടെത്തി സംരക്ഷണ വേലി നിർമ്മിക്കാൻ നിയമാനുസരണം നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അനുസരിച്ചില്ലെങ്കിൽ ജില്ലാ മിനറൽ ഫൗണ്ടേഷൻ ഫണ്ട് മാനേജിംഗ് ട്രസ്റ്റി എന്ന നിലയിൽ ജില്ലാകളക്ടർ തന്നെ സംരക്ഷണവേലി നിർമ്മിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി സെക്രട്ടറി, മുടക്കുഴ, തിരുവാണിയൂർ, മുക്കന്നൂർ, മലയാറ്റൂർ-നീലേശ്വരം, പാറക്കടവ്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരുടെ സഹകരണത്തോടെ സ്ഥലപരിശോധന നടത്തണം.
തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി-2, തിരുവാണിയൂർ-10, മൂക്കന്നൂർ-12, വാരപ്പെട്ടി-10, പാറക്കടവ്-9, മലയാറ്റൂർ-നീലേശ്വരം-6 എന്നിങ്ങനെ ക്വാറികൾ അപകടഭീഷണി ഉയർത്തുന്നതായി മനസിലാക്കുന്നു.
മുടക്കുഴ പെട്ടമല ക്വാറിയിലുണ്ടായ അപകടമരണത്തെ തുടർന്ന് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ, ഉപേക്ഷിക്കപ്പെട്ട ക്വാറികൾക്ക് സംരക്ഷണ വേലി നിർമ്മിച്ച് ഗേറ്റിട്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിന് ക്വാറി സുരക്ഷാ ഫണ്ട് ഉപയോഗിക്കാമെന്ന് എറണാകുളം ജില്ലാ കളക്ടർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അപകടാവസ്ഥയിലുള്ള ക്വാറികളുടെ കണക്കെടുക്കാൻ ജില്ലാ കളക്ടർ ജില്ലാ ജിയോളജിസ്റ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ ആർ.ഡി.ഒ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ദുരന്തനിവാരണ ഫണ്ടും പഞ്ചായത്ത് ഫണ്ടും ക്വാറികൾക്ക് സംരക്ഷണ വേലി നിർമ്മിക്കാൻ ഉപയോഗിക്കാമെന്ന് അറിയിച്ചു.
ജില്ലാ മിനറൽ ഫൌണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ക്വാറികൾക്ക് സംരക്ഷണ വേലി നിർമ്മിക്കുന്നതിൽ നിയമതടസമില്ലെന്ന് മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറും കമ്മീഷനെ അറിയിച്ചു.
അപകടകരമായ നിലയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ക്വാറികളിൽ സംരക്ഷണ വേലി നിർമ്മിക്കുന്നത് ക്വാറി ഉടമയുടെ മാത്രം ഉത്തരവാദിത്തമാക്കി മാറ്റുന്നതിനുള്ള ഭേദഗതി കേരള മൈനർ മിനറൽ കൺസഷൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതിന് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും ജിയോളജി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ക്വാറിയുടമ വ്യവസ്ഥ അംഗീകരിക്കാതിരുന്നാൽ സംരക്ഷണവേലി, ഗേറ്റ്, മുന്നറിയിപ്പ് ബോർഡ് എന്നിവ ജില്ലാ മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റ് സ്ഥാപിച്ച് അതിന്റെ ചെലവ് ഉടമയിൽ നിന്നും റവന്യു റിക്കവറി നിയമ പ്രകാരം ഈടാക്കുന്നതിനും നിയമത്തിൽ വ്യവസ്ഥ കൊണ്ടു വരും.കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി, മുടക്കുഴ, തിരുവാണിയൂർ, മുക്കന്നൂർ, മലയാറ്റൂർ-നീലേശ്വരം പാറക്കടവ്, വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിമാരും ആറാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
എറണാകുളം ആർ.ഡി.ഒ, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, പഞ്ചായത്ത് സെക്രട്ടറിമാർ, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി സെക്രട്ടറി എന്നിവർ നവംബർ 12 ന് രാവിലെ 10 ന് പത്തടിപ്പാലം റസ്റ്റ്ഹൌസിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗ് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR