ദക്ഷിണേന്ത്യന് മുഖ്യമന്ത്രിമാര് ചെന്നൈയില്; അമിത്ഷാ ഉടന് എത്തും
Chennai, 19 ഓഗസ്റ്റ് (H.S.) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുപ്പത്തിയൊന്നാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം നാളെ. യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ ചെന്നൈയിലെത്തും. വ്യാഴാഴ്ച കോവളത്ത് നടക്കുന്ന ഉന്നതതല യോഗത്തില്‍ ത
Amithsha


Chennai, 19 ഓഗസ്റ്റ് (H.S.)

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുപ്പത്തിയൊന്നാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം നാളെ. യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ ചെന്നൈയിലെത്തും. വ്യാഴാഴ്ച കോവളത്ത് നടക്കുന്ന ഉന്നതതല യോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും പുതുച്ചേരി മുഖ്യമന്ത്രിയും പങ്കെടുക്കും.

ചെങ്കല്‍പട്ട് ജില്ലയിലെ കോവളത്ത് ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ആഡംബര ഹോട്ടലിലാണ് യോഗം നടക്കുന്നത്. ബുധനാഴ്ച വൈകിട്ട് 4.50ന് ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ പുറപ്പെടുന്ന അമിത് ഷാ 7.40ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിജെപി ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കോവളത്തേക്ക് പോകുന്ന അദ്ദേഹം അവിടെ രാത്രി തങ്ങിയ ശേഷമാകും വ്യാഴാഴ്ച നടക്കുന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുക.

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ എന്നിവര്‍ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, ആഭ്യന്തര സെക്രട്ടറിമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിന്റെ ഭാഗമാകും.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സാധാരണയായി എല്ലാ വര്‍ഷവും സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കാറുണ്ട്. എന്നാല്‍ 2022ന് ശേഷം ഈ സമ്മേളനം നടന്നിട്ടില്ലാത്തതിനാല്‍ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അന്തര്‍സംസ്ഥാന സഹകരണം, സാമ്പത്തിക വികസനം, വ്യാവസായിക നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, നദീജല പങ്കിടല്‍, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍, നിയമപാലകര്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തല്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ എന്നിവയും അജണ്ടയില്‍ പ്രധാനമായും ഇടംപിടിക്കും. കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടും കര്‍ണാടകയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിക്കാനും ഏകോപനം മെച്ചപ്പെടുത്താനുമുള്ള അവസരമായി ഇത് മാറും. മുന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിലയിരുത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം ആവശ്യമുള്ള പുതിയ വിഷയങ്ങളും യോഗത്തില്‍ കണ്ടെത്താന്‍ സാധ്യതയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News