വിവാഹം കഴിച്ചു എന്നത് ഭാര്യയുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം ഇഷ്ടങ്ങളെയും നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള ലൈസൻസല്ലെന്ന് കർണാടക ഹൈക്കോടതി
Bangalore , 26 ഓഗസ്റ്റ് (H.S.) വിവാഹം കഴിച്ചു എന്നത് ഭാര്യയുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം ഇഷ്ടങ്ങളെയും നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള ലൈസൻസല്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യ എന്നത് ഭർത്താവിനും ഭർത്താവിൻ്റെ മാതാപിതാക്കൾക്കും ജോലി
KARNATAKA HIGH COURT  ORDER


Bangalore , 26 ഓഗസ്റ്റ് (H.S.)

വിവാഹം കഴിച്ചു എന്നത് ഭാര്യയുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം ഇഷ്ടങ്ങളെയും നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള ലൈസൻസല്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യ എന്നത് ഭർത്താവിനും ഭർത്താവിൻ്റെ മാതാപിതാക്കൾക്കും ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട ആളല്ലെന്നും ജസ്റ്റിസ് ഡോ. ചില്ലകുരു സുമലത നിരീക്ഷിച്ചു. ഭാര്യയ്ക്കും ചെറിയ കുട്ടിക്കും പ്രതിമാസം 9,000 രൂപ ജീവനാംശം നൽകാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

'മാതാപിതാക്കളെ നോക്കേണ്ടത് മക്കളുടെ കടമ'

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും തൻ്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്നും അനുവാദമില്ലാതെ സ്വന്തം വീട്ടിലേക്ക് പോകുന്നു എന്നുമായിരുന്നു ഹർജിക്കാരനായ ഭർത്താവിൻ്റെ പ്രധാന ആരോപണം. എന്നാൽ, സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം മക്കൾക്കാണെന്നും മരുമകൾക്കോ മരുമകനോ അല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പരിചരണങ്ങൾ സ്വമേധയാ ചെയ്യേണ്ടതാണെന്നും ആരുടെയും മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഭർത്താവും മാതാപിതാക്കളും പറയുന്നത് മാത്രം അനുസരിക്കലാണ് ഭാര്യയുടെ കുടുംബത്തോടുള്ള പ്രതിബദ്ധത എന്ന് അളക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചില്ലകുരു സുമലത വ്യക്തമാക്കി. വിവാഹം എന്നത് തുല്യരല്ലാത്തവർ തമ്മിലുള്ള ബന്ധമല്ല. ലിംഗഭേദത്തിൻ്റെ പേരിൽ മാത്രം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും തടയാൻ ശ്രമിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും മനുഷ്യകണ്ണിയായ അന്തസ്സിനും സാമൂഹിക നീതിക്കും എതിരാണ്, കോടതി ഉത്തരവിൽ വ്യക്തമാക്കി.

കേസിൻ്റെ പശ്ചാത്തലം

കര്ണാടകയിലെ തുംകൂർ താലൂക്കിൽ നിന്നുള്ള യുവതി കുടുംബകോടതിയിൽ നൽകിയ വിവാഹമോചന ഹർജിയോടെയാണ് കേസിൻ്റെ തുടക്കം. ഭർത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ഭർത്താവിന് ചൂതാട്ട ശീലമുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. പീഡനം സഹിക്കവയ്യാതെയാണ് കുഞ്ഞിനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നും യുവതി വ്യക്തമാക്കി.

തുടർന്ന് തനിക്കും മകൾക്കും പ്രതിമാസം 30,000 രൂപ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ അപേക്ഷയിലാണ് ഭാര്യയ്ക്ക് 5,000 രൂപയും മകൾക്ക് 4,000 രൂപയും പ്രതിമാസം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടത്. താൻ ദിവസവേതനക്കാരനാണെന്നും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജിക്കാരൻ്റെ വാദങ്ങൾ തള്ളിയ ഹൈക്കോടതി, കുടുംബ കോടതി വിധിച്ച 9,000 രൂപ ജീവനാംശം നൽകാൻ ഉത്തരവിടുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News