Enter your Email Address to subscribe to our newsletters

california, 30 ഓഗസ്റ്റ് (H.S.)
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ സുഹൃത്തിന്റെ കൈകളാൽ അതിദാരുണമായി കൊല്ലപ്പെട്ടു. തൃശൂർ സ്വദേശിനി അഞ്ജന, കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അടുത്ത സുഹൃത്തായ അനില എന്ന യുവതിയെ യു.എസ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവാസി മലയാളികളെയും നാട്ടിലുള്ള ബന്ധുക്കളെയും ഒരുപോലെ നടുക്കിയ സംഭവമാണ് കാലിഫോർണിയയിലെ ഫ്ലാറ്റിൽ അരങ്ങേറിയത്.
മൂന്ന് കുടുംബങ്ങളും കാലിഫോർണിയയിലെ ഒരേ അപ്പാർട്ട്മെന്റിലാണ് ഒന്നിച്ച് താമസിച്ചിരുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്താണ് ആസൂത്രിതമായ രീതിയിൽ ഇരട്ടക്കൊലപാതകം നടന്നത്. ആദ്യം ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിക്കുള്ളിൽ വെച്ച് പ്രതി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം താഴത്തെ നിലയിലുണ്ടായിരുന്ന അഞ്ജനയെ തന്ത്രപൂർവ്വം ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, അനില അഞ്ജനയെ അപ്പാർട്ട്മെന്റിന്റെ താഴേക്ക് വിളിച്ചുവരുത്തുകയും കാറിടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് കാർ നിർത്താതെ ഓടിച്ചുപോയി. ഈ വാഹനം വിജീഷ് തിരിച്ചറിഞ്ഞതായാണ് വിവരം.
വിജീഷ് ഉടൻ തന്നെ തങ്ങളുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരമറിയിച്ചു. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് ജേക്കബ് അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ആനിന്റെ മൃതദേഹം കണ്ടെത്തിയത്.
മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ കുടുംബം പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അഞ്ജനയും വിജീഷും കഴിഞ്ഞ എട്ട് വർഷമായി കാലിഫോർണിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് അഞ്ജനയുടെ മരണവിവരം തൃശൂരിലെ കുടുംബാംഗങ്ങളെ തേടിയെത്തിയത്. അപ്രതീക്ഷിതമായ ദുരന്തവാർത്ത കേട്ടതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഒരുമിച്ചു താമസിച്ചിരുന്ന അടുത്ത സുഹൃത്തുക്കൾക്കിടയിൽ ഇത്രയും വലിയൊരു അക്രമത്തിന് വഴിവെച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാലിഫോർണിയ പോലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കസ്റ്റഡിയിലുള്ള അനിലയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുടുംബങ്ങൾക്കിടയിലുണ്ടായ വ്യക്തിപരമായ തർക്കങ്ങളോ മറ്റ് പ്രശ്നങ്ങളോ ആണോ കൃത്യത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാട്ടിലുള്ള ബന്ധുക്കൾ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നിയമപരമായ സഹായങ്ങൾക്കായി വിദേശകാര്യ മന്ത്രാലയവുമായും നോർക്കയുമായും ബന്ധപ്പെട്ടു വരികയാണ്.
- അഞ്ജനയുടെ കുടുംബം (പീച്ചി, തൃശ്ശൂർ): കഴിഞ്ഞ എട്ട് വർഷമായി അഞ്ജന കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് വിജീഷ് അവിടെ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഓഗസ്റ്റ് 29-ന് ഉച്ചയ്ക്കാണ് നാട്ടിലെ ബന്ധുക്കൾക്ക് ഈ വിവരം ലഭിക്കുന്നത്.
- ആന്നിന്റെ കുടുംബം (ചിങ്ങവനം, കോട്ടയം): ഭാര്യയെ ഫോണിൽ കിട്ടാതായതിനെ തുടർന്ന് ഭർത്താവ് ജേക്കബ് മുറിയിലെത്തിയപ്പോഴാണ് ആൻ കുത്തേറ്റു ചോര വാർന്നു കിടക്കുന്നത് കണ്ടത്.
- മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ: കൊല്ലപ്പെട്ട അഞ്ജനയുടെയും ആന്നിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ജില്ലാ കളക്ടറേറ്റ് മുഖേനയുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു
---------------
Hindusthan Samachar / Roshith K