Enter your Email Address to subscribe to our newsletters

Newdelhi , 07 ഓഗസ്റ്റ് (H.S.)
വാഷിംഗ്ടൺ/ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ 'മെറ്റ'യ്ക്ക് (Meta) കനത്ത തിരിച്ചടി. കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്തതിനും ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) തടയുന്നതിൽ വീഴ്ച വരുത്തിയതിനും അമേരിക്കയിലെ ന്യൂമെക്സിക്കോ കോടതി മെറ്റയോട് 567 മില്യൺ ഡോളർ (ഏകദേശം 4,700 കോടിയിലധികം രൂപ) പിഴയടക്കാൻ ഉത്തരവിട്ടു.
കോടതി വിധിച്ച തുകയിൽ 420 മില്യൺ ഡോളർ കുട്ടികളുടെ മാനസികാരോഗ്യ ചികിത്സാ സേനങ്ങൾക്കായും, ബാക്കി തുക വരും വർഷങ്ങളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾക്കുമായി വിനിയോഗിക്കും. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദവും അടിമത്തവും ഉണ്ടാക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് യു.എസ് കോടതിയുടെ ഈ ചരിത്രപരമായ വിധി.
അതേസമയം, പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകൾ, ഡിജിറ്റൽ അതിക്രമങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കൽ (CSAM) തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലും മെറ്റ കടുത്ത നോട്ടീസുകളും ചോദ്യം ചെയ്യലുകളും നേരിടുകയാണ്. കഴിഞ്ഞ ദിവസം ഐ.ടി മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിൽ മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് മേധാവി ജോയൽ കപ്ലാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര സർക്കാർ കേന്ദ്രതല ചർച്ചകൾ നടത്തി.
കേന്ദ്ര സർക്കാറിന്റെ നിർദ്ദേശങ്ങളും ഇന്ത്യൻ നിയമങ്ങളും പാലിക്കുന്നതിൽ മെറ്റയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാമിന്റെ റെക്കമൻഡേഷൻ അൽഗോരിതങ്ങൾ കുട്ടികൾക്ക് ഹാനികരമായ ഉള്ളടക്കങ്ങൾ കാണിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ ആശങ്കകൾ ന്യായമാണെന്നും വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണാൻ കൂടുതൽ സാങ്കേതിക തിരുത്തലുകൾ വരുത്തുമെന്നും മെറ്റ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിലും മെറ്റയുടെ സാങ്കേതിക വിദഗ്ദ്ധരും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾ തുടരും. പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K